ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ജഡേജ റെക്കോര്‍ഡിട്ടത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യൻ ഇടംകൈയന്‍ സ്പിന്നർ എന്ന റെക്കോർഡാണ് ജഡേജ സ്വന്തമാക്കിയത്. മത്സരത്തില്‍ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്ഡ് എന്നിവരെയാണ് ജഡേജ മടക്കിയത്. സ്മിത്തിനെ മടക്കി റെക്കോര്‍ഡിനൊപ്പമെത്തിയ ജഡേജ, ഹെഡ്ഡിനെ പുറത്താക്കി റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. 267 വിക്കറ്റുകളാണ് ജഡേജ ടെസ്റ്റില്‍ വീഴ്ത്തിയത്. 65 മത്സരങ്ങള്‍ കളിച്ചാണ് നേട്ടം.
44 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ജഡേജ തിരുത്തിയത്. ഇതിഹാസ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദിയായിരുന്നു ഇതുവരെ പട്ടികയിലെ ഒന്നാമന്‍.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇടംകൈ സ്പിന്നര്‍മാരുടെ മൊത്തം പട്ടികയില്‍ ജഡേജ നാലാം സ്ഥാനത്ത്. 433 വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീലങ്കയുടെ രങ്കണ ഹെറാത്താണ് ഒന്നാമത്. 362 വിക്കറ്റുകളുമായി ന്യൂസിലന്‍ഡ് ഇതിഹാസം ഡാനിയല്‍ വെട്ടോറി രണ്ടാം സ്ഥാനത്തും 297 വിക്കറ്റുകളുമായി ഇംഗ്ലണ്ടിന്റെ ഡെറിക് അണ്ടര്‍വുഡ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ