ലണ്ടന്‍: പണവും ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നതും ഒന്നുമല്ല കരിയറിലെ ഏറ്റവും പ്രധാന കാര്യമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി. ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ സ്റ്റാര്‍ക്ക് ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിരീടം നേടിയതിന് പിന്നാലെയാണ് ഇങ്ങനെ പ്രതികരിച്ചത്.
ഓസീസ് ടീമിലെ സ്റ്റാര്‍ക്കിന്റെ സഹ താരങ്ങളില്‍ പലരും ഐപിഎല്‍ അടക്കം ലോകത്തെ വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ നിറ സാന്നിധ്യമാണ്. എന്നാല്‍ സ്റ്റാര്‍ക്ക് ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ഐപിഎല്‍, ബിഗ് ബാഷ് ലീഗുകളില്‍ താരം സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥിരക്കാരനല്ല.
'ഐപിഎല്‍ കളിച്ചതും യോര്‍ക്‌ഷെയറിനായി പത്ത് വര്‍ഷത്തോളം കൗണ്ടി കളിച്ചതുമൊക്കെ ഞാന്‍ ആസ്വദിച്ചു. പക്ഷേ അതിനൊക്കെ മുകളില്‍ ഓസ്‌ട്രേലിയ തന്നെയാണ്.'
'ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കുറച്ചു മാത്രം കളിക്കുന്നതില്‍ നിരാശയൊന്നുമില്ല. പണം വരും പോകും. അതല്ല കാര്യം. നൂറു വര്‍ഷത്തിനിടെ ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 500ല്‍ താഴെ പുരുഷന്‍മാര്‍ മാത്രമാണ്. അതിലൊരു അംഗമാണ് ഞാന്‍ എന്നതു തന്നെ സവിശേഷയതയല്ലേ. എനിക്ക് ലഭിച്ച അവസരങ്ങള്‍ക്ക് ഞാന്‍ കടപ്പെട്ടവനാണ്.'
'ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഒരു തലമുറ ഉണ്ടെന്ന് എന്നിലെ പാരമ്പര്യവാദി ഇപ്പോഴും പ്രതീക്ഷിക്കുന്നു. ഐപിഎല്‍ കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഇല്ലെന്നല്ല. പക്ഷേ ഏതു ഫോര്‍മാറ്റിലായാലും ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതു തന്നെയാണ് എന്റെ ദീര്‍ഘകാല ലക്ഷ്യം.'
'ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നതും അതിനെക്കുറിച്ച് സഹ താരങ്ങളുമായി ചര്‍ച്ച ചെയ്യുന്നതുമൊക്കെയാണ് ക്രിക്കറ്റിലെ എന്റെ ഇഷ്ടങ്ങള്‍. ഫ്രാഞ്ചൈസി ക്രിക്കറ്റ് മികച്ചതാണ്. എന്നാല്‍ ടെസ്റ്റ് കളിക്കുക എന്നതു മികച്ച അവസരമാണ്. പത്ത് വര്‍ഷത്തിലേറയായി എനിക്ക് ആ ഭാഗ്യം ലഭിക്കുന്നുണ്ട്.'
വരാനിരിക്കുന്ന ആഷസ് പരമ്പരയെക്കുറിച്ചും സ്റ്റാര്‍ക്ക് സംസാരിച്ചു. ബ്രെണ്ടന്‍ മക്കെല്ലത്തിന് കീഴിലെ ഇംഗ്ലണ്ട് ടീമിന്റെ മാറ്റത്തെ സ്റ്റാര്‍ക്ക് അഭിനന്ദിച്ചു.
'മക്കെല്ലത്തിനും ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിനും കീഴില്‍ 'ബാസ്‌ബോള്‍' കളിക്കുന്ന ഇംഗ്ലണ്ടിന്റെ പുത്തന്‍ ശൈലി ടെസ്റ്റ് ക്രിക്കറ്റിന്റെ രീതിയെ മാറ്റിമറിച്ചിട്ടുണ്ട്. അതില്‍ അവര്‍ അഭിനന്ദനവും അര്‍ഹിക്കുന്നു. പക്ഷേ, ആഷസില്‍ ഓസ്‌ട്രേലിയയെ പോലെ നിലവാരമുള്ള ബൗളിങ് യൂനിറ്റിനെതിരെ ഇത് വിജയിക്കുമോ എന്നു എനിക്ക് സംശയമുണ്ട്.'
'പരമ്പരാഗത ഇംഗ്ലീഷ് പിച്ചുകളില്‍ ആഷസ് പോലൊരു പോരാട്ടത്തില്‍ ഈ ആക്രമണാത്മക ബാറ്റിങ് അവര്‍ക്ക് വിജയിപ്പിക്കാന്‍ സാധിക്കുമോ? ഞങ്ങള്‍ക്ക് അതു പൊളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'- സ്റ്റാര്‍ക്ക് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
'23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, അവിശ്വസനീയ അനുഭവം!'- ചരിത്ര നേട്ടത്തില്‍ ജോക്കോവിച്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ