ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയം സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെ 546 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ ജയം.
ബംഗ്ലാദേശ് ഒന്നാമിന്നിങ്‌സില്‍ 382 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടത്തു ഡിക്ലയറും ചെയ്തു. അഫ്ഗാന്റെ ഒന്നാം ഇന്നിങ്‌സ് 146 റണ്‍സിലും രണ്ടാം ഇന്നിങ്‌സ് വെറും 115 റണ്‍സിലും അവസാനിച്ചു. 661 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ബംഗ്ലാദേശ് അഫ്ഗാന് മുന്നില്‍ വച്ചത്. എന്നാല്‍ അവരുടെ പോരാട്ടം വെറും 115 റണ്‍സില്‍ തീരുകയായിരുന്നു.
രണ്ടിന്നിങ്‌സിലുമായി സെഞ്ച്വറി നേടിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്. താരം ഒന്നാം ഇന്നിങ്‌സില്‍ 146 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 124 റണ്‍സും എടുത്തു.
രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനായി മൊമിനുല്‍ ഹഖ് പുറത്താകാതെ 121 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ലിറ്റന്‍ ദാസ് 66 റണ്‍സുമായി പുറത്താതെ നിന്നു. സാകിര്‍ ഹസനും രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങി. താരം 71 റണ്‍സെടുത്തു.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് ഒരു ഘട്ടത്തിലും മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. 30 റണ്‍സെടുത്ത റഹ്മത് ഷാ മാത്രമാണ് അല്‍പ്പ സമയം ക്രീസില്‍ നില്‍ക്കാന്‍ ആര്‍ജവം കാണിച്ചത്.
ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഷൊരിഫുല്‍ ഇസ്ലാം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ