'സഞ്ജു മികച്ച ബാറ്റര്‍, സൂര്യക്ക് പകരം മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കണം'- വസിം ജാഫര്‍

സൂര്യകുമാറിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞതായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസറും പറയുന്നു
സഞ്ജു സാംസൺ/ ട്വിറ്റർ
സഞ്ജു സാംസൺ/ ട്വിറ്റർ

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും അവസാനിച്ചപ്പോള്‍ വിമര്‍ശനത്തിന്റെ വാള്‍ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ നേര്‍ക്കാണ്. രണ്ട് മത്സരങ്ങളിലും താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. രണ്ട് തവണയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്വിങ് ചെയ്ത പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. ഇതോടെ സൂര്യയെ മാറ്റി മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. ട്വിറ്ററില്‍ ഇത് ട്രെന്‍ഡായി കഴിഞ്ഞ ദിവസം മാറുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ സമാന ആവശ്യവുമായി എത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും രഞ്ജി ട്രോഫിയിലെ ഇതിഹാസ ബാറ്ററുമായ വസിം ജാഫര്‍. ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴെല്ലാം മികവ് തെളിയിച്ച സഞ്ജു സാംസണെ സൂര്യകുമാറിന് പകരം മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കണമെന്നും ജാഫര്‍ പറയുന്നു. 

'145 കിമി വേഗതയില്‍ എത്തിയ പന്തിലായിരിക്കാം സൂര്യകുമാര്‍ പുറത്തായത്. ഒരുപക്ഷേ ഇത് അദ്ദേഹത്തോട് സഹതാപം തോന്നാനും കാരണമായിരിക്കും. ഒരു സംശയവുമില്ല, ഇടംകൈയന്‍ പേസറെ നേരിടുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ രണ്ടാം തവണയും മിച്ചല്‍ സ്റ്റാര്‍ക്കിനെ നേരിടുമ്പോള്‍ അദ്ദേഹം പന്ത് സ്റ്റംപിന് നേരെ എറിയുമെന്നും സ്വിങ് ചെയ്യിക്കുമെന്നും എന്നൊക്കെ മുന്‍കൂട്ടി കാണണം.' 

'മൂന്നാം ഏകദിനത്തിലും സൂര്യകുമാറിന് മാനേജ്‌മെന്റ് അവസരം നല്‍കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇല്ലാ എങ്കില്‍ സഞ്ജു സാംസണ്‍ മികച്ച ഓപ്ഷനാണ്. സഞ്ജു എണ്ണം പറഞ്ഞ ബാറ്ററാണ്. അവസരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം മികച്ച രീതിയില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്'- ജാഫര്‍ ചൂണ്ടിക്കാട്ടി.

സൂര്യകുമാറിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞതായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസറും പറയുന്നു. 32കാരനായ സൂര്യകുമാര്‍ ഇനി എപ്പോഴാണ് അദ്ദേഹം ഏകദിനത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പോകുന്നതെന്നും പനേസര്‍ ചോദിക്കുന്നു. 

11 ഏകദിന മത്സരങ്ങളാണ് സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളിച്ചത്. 66 ശരാശരിയില്‍ 330 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com