മുംബൈ: പ്രഥമ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. ടൂര്‍ണമെന്റില്‍ ഏറ്റവും ആധികാരികമായി മുന്നേറിയ മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ തന്നിലാണ് പ്രഥമ കിരീടത്തിനായി കൊമ്പുകോര്‍ക്കുന്നത്. വൈകീട്ട് 7.30ന് മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ് പോരാട്ടം.
ഇരു ഭാഗത്തേയും ബാറ്റിങ് ബൗളിങ് വിഭാഗങ്ങൾ കരുത്തോടെ നിൽക്കുന്നു. ഡൽഹിയുടെ കൗമാര ഓപ്പണർ ഷെഫാലി വർമയും മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീതും ഇരു ടീമുകളുടേയും ബാറ്റിങ് ആണിക്കല്ലുകളാണ്.
തുടക്കം മുതല്‍ വിജയവുമായി കുതിച്ച മുംബൈ അവസാന ഘട്ടത്തില്‍ രണ്ട് തോല്‍വി വഴങ്ങി എലിമിനേറ്റര്‍ കളിച്ചാണ് ഫൈനലിലെത്തിയത്. ഒന്നാം സ്ഥാനക്കാരായി നേരത്തെ തന്നെ ഡല്‍ഹി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. എലിമിനേറ്റര്‍ പോരാട്ടത്തില്‍ യുപി വാരിയേഴ്‌സിനെ തകര്‍ത്തെറിഞ്ഞാണ് മുംബൈ വരുന്നത്.
മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഡല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാന്നിങും മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന് നേര്‍ക്കുനേര്‍ വരുന്ന മൂന്നാമത്തെ വമ്പന്‍ ഫൈനലാണിത്. മെഗ് ലാന്നിങ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായും ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ക്യാപ്റ്റനായും 2020ലെ ടി20 ലോകകപ്പ് ഫൈനലിലും 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും നേര്‍ക്കുനേര്‍ എത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ