ഇതാ മെസിയുടെ പിന്‍ഗാമി... ബാഴ്‌സലോണയ്ക്കായി ലാ ലിഗയില്‍ അരങ്ങേറി 15കാരന്‍; റെക്കോർഡിട്ട് യമാൽ

എല്ലാ ടൂര്‍ണമെന്റിലുമായി ബാഴ്‌സയ്ക്കായി അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായും യമാല്‍ മാറി
ലാമിന്‍ യമാല്‍/ എഎഫ്പി
ലാമിന്‍ യമാല്‍/ എഎഫ്പി

മാഡ്രിഡ്: ബാഴ്‌സലോണയ്ക്കായി ലാ ലിഗയില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇനി 15കാരന്. സ്പാനിഷ് താരം ലാമിന്‍ യമാലാണ് കറ്റാലന്‍ ക്ലബിനായി ലാ ലിഗയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സലോണ 4-0ത്തിന് വിജയം സ്വന്തമാക്കിയ മത്സരത്തിലാണ് പകരക്കാരനായി യമാലിനെ ഷാവി കളത്തിലിറക്കിയത്. 

എല്ലാ ടൂര്‍ണമെന്റിലുമായി ബാഴ്‌സയ്ക്കായി അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായും യമാല്‍ മാറി. 1902ല്‍ മക്കായ കപ്പില്‍ ബാഴ്‌സയ്ക്കായി കളിക്കാനിറങ്ങിയ ആല്‍ബര്‍ട്ട് അല്‍മാസ്‌ക്യുവിന്റെ പേരിലാണ് റെക്കോര്‍ഡ്. 13 വയസും 11 മാസവും ആറ് ദിവസവും പ്രായമുള്ളപ്പോഴാണ് ആല്‍ബര്‍ട്ട് അല്‍മാസ്‌ക്യു അരങ്ങേറിയത്. 

റയല്‍ ബെറ്റിസിനെതിരായ പോരാട്ടം അവസാന പത്ത് മിനിറ്റിലേക്ക് കടന്നപ്പോഴാണ് യമാല്‍ സീനിയര്‍ ടീമിന് അരങ്ങേറിയത്. കളത്തിലിറങ്ങുമ്പോള്‍ 15 വയസും ഒന്‍പത് മാസവും 16 ദിവസവുമായിരുന്നു യമാലിന്റെ പ്രായം. 

ഇതിഹാസ താരം ലയണല്‍ മെസിയുടെ പിന്‍ഗാമിയെന്നാണ് ആരാധകര്‍ യമാലിനെ വിശേഷിപ്പിക്കുന്നത്. മെസിയും ചെറിയ പ്രായത്തില്‍ തന്നെ ബാഴ്‌സയ്ക്കായി അരങ്ങേറിയിരുന്നു. മെസിക്ക് ശേഷം ആന്‍സു ഫാതിയും കൗമാര ഘട്ടത്തില്‍ തന്നെ ടീമിനായി കളത്തിലിറങ്ങി. 

സ്വതസിദ്ധമായ ശൈലിയാണ് താരത്തിന്റേതെന്ന് ഷാവി പറയുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയും താരം മൈതാനത്ത് പ്രകടിപ്പിക്കുന്നു. വരും കാലം തന്റേതാണെന്ന് ഉറപ്പിക്കാന്‍ പറ്റുന്ന കഴിവുള്ള താരമാണ് യമാല്‍. ഗോളടിക്കാന്‍ കെല്‍പ്പുള്ള യമാലിനോട് അതിനു ശ്രമിക്കാന്‍ പറഞ്ഞിരുന്നു. അത് കൃത്യമായി അനുസരിച്ചുവെന്നും ഷാവി വ്യക്തമാക്കി. മെസിയുമായി താരത്തെ ഉപമിക്കുന്നതില്‍ കാര്യമുണ്ടെന്ന് ഷാവിയും സമ്മതിക്കുന്നു. 

മത്സരത്തില്‍ യമാല്‍ ആവസാന പത്ത് മിനിറ്റ് ഇറങ്ങി ഒരു ഗോളിന് ശ്രമം നടത്തുകയും ചെയ്തു. ഒസ്മാന്‍ ഡെംപലെയ്ക്ക് ഗോളടിക്കാനുള്ള ഒരു അവസരവും യമാല്‍ മത്സരത്തില്‍ തുറന്നു കൊടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com