മാഡ്രിഡ്: ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക്. താരത്തെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റയല്‍ അവസാന ട്രാക്കിലാണെന്ന് പ്രമുഖ ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കുന്നു.
ലോക ഫുട്‌ബോളില്‍ ഭാവിയിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളാകുമെന്ന് കരുതപ്പെടുന്ന മിഡ്ഫീല്‍ഡറാണ് 19കാരന്‍. രണ്ട് വര്‍ഷം മുന്‍പ് 17ാം വയസില്‍ ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പ് ടീം ബിര്‍മിങ്ഹാം സിറ്റിയില്‍ നിന്നാണ് താരത്തെ ഡോര്‍ട്മുണ്ട് സ്വന്തമാക്കിയത്.
2020ല്‍ ഡോര്‍മുണ്ടില്‍ എത്തിയ ബെല്ലിങാഹാം ടീമിനായി ഇതുവരെ 130 മത്സരങ്ങള്‍ കളിച്ചു. എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി 21 ഗോളുകളും നേടി.
മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകളും താരത്തിനായി രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവരെയെല്ലാം പിന്തള്ളിയാണ് റയല്‍ ഇംഗ്ലീഷ് താരത്തെ ടീമിലെത്തിക്കുന്നതിന് തൊട്ടരികില്‍ എത്തിയത്.
റയലിന്റെ ദീര്‍ഘനാള്‍ പദ്ധതിയുടെ ഭാഗമായാണ് ബെല്ലിങ്ഹാം എത്തുന്നത്. അവരുടെ മധ്യനിര എന്‍ജിനുകളായ ടോണി ക്രൂസ്- ലൂക്ക മോഡ്രിച് സഖ്യത്തിന് പകരക്കാരെ എത്തിച്ച് ടീമിന് പുതിയ മുഖം നല്‍കാനുള്ള നീക്കങ്ങളാണ് സ്പാനിഷ് വമ്പന്‍മാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബെല്ലിങ്ഹാമിന്റെ വരവ്.
നിലവില്‍ ഫ്രഞ്ച് താരങ്ങളായ എഡ്വാര്‍ഡോ കമവിംഗ, ഔരേലിയന്‍ ചൗമേനി എന്നിവരെ ഭാവി മുന്നില്‍ കണ്ടാണ് റയല്‍ ടീമിലെത്തിച്ചത്. സമാന ലക്ഷ്യത്തിലാണ് ബെല്ലിങ്ഹാമിനെയും സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ഭാവിയില്‍ കമവിംഗ- ബെല്ലിങ്ഹാം- ചൗമേനി ത്രയമായിരിക്കും റയലിന്റെ മധ്യനിര നിയന്ത്രിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ