ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം പാകിസ്ഥാനില്‍ നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ ടൂര്‍ണമെന്റിന് മറ്റ് വേദികളും പരിഗണനയില്‍. ഏഷ്യ കപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനിലേക്ക് വരില്ലെന്ന് ഇന്ത്യ കടുത്ത നിലപാടെടുത്തതാണ് പാകിസ്ഥാന് തിരിച്ചടിയായത്. ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താമെന്ന തീരുമാനത്തിനോട് തുടക്കത്തില്‍ എതിര്‍പ്പ് പറഞ്ഞ പാകിസ്ഥാന്‍ പിന്നീട് അതിന് സമ്മതിച്ചിരുന്നു.
എന്നാല്‍ അതിനു പകരം ടൂര്‍ണമെന്റ് മൊത്തത്തില്‍ പാകിസ്ഥാനില്‍ നിന്നു മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. പകരം വേദിയായി ശ്രീലങ്കയയെ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അന്തിമ തീരുമാനം ആ യോഗത്തിലെടുക്കുമെന്ന് എസിസിയുമായ ബന്ധപ്പെട്ട ഒരംഗം വെളിപ്പെടുത്തി.
അതേസമയം ശ്രീലങ്കയിലേക്ക് വേദി മാറ്റിയാല്‍ പാകിസ്ഥാന്‍ കളിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താനും സ്വന്തം മത്സരങ്ങളും ടൂര്‍ണമെന്റിലെ മറ്റു മത്സരങ്ങളും പാക് മണ്ണില്‍ നടത്താനും പാകിസ്ഥാന്‍ സമ്മതമറിയിച്ചത് വേദി നഷ്ടപ്പെടാതിരിക്കാനായിരുന്നു. ഈ രീതിയിലും മത്സരങ്ങള്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു സ്ഥലത്തു വച്ചും കളിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് അവരുള്ളത്. പാക് ക്രിക്കറ്റ് തലവന്‍ നജാം സേതിയാണ് നേരത്തെ ഇക്കാര്യം തുറന്നു പറഞ്ഞത്. ഈ നിലപാടും ആധികൃതര്‍ക്ക് തലവേദനയുണ്ടാക്കുന്നതാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ