കൊൽക്കത്ത: മൂന്ന് തുടർ തോൽവികളിൽ നട്ടംതിരിഞ്ഞ രാജസ്ഥാൻ റോയൽസ് വിജയ വഴിയിൽ തിരിച്ചെത്തി. ഒപ്പം പ്ലേ ഓഫ് സാധ്യതകളും നിലനിർത്തി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ അനായാസ വിജയം രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റേയും ബാറ്റിങ് മികവിലായിരുന്നു. മത്സരത്തിലെ ഒരു സവിശേഷ സന്ദർഭമാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്. സഞ്ജു ധോനിയെ ഓർമിപ്പിക്കുന്നതായി ആരാധകർ ഈ സംഭവം കണ്ട് പറയുന്നു.
ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധ സെഞ്ച്വറി നേടിയ യശസ്വി 98 റൺസുമായി പുറത്താകാതെ നിന്നു. യശസ്വിക്ക് സെഞ്ച്വറി നേടാനായി സഞ്ജു പുറത്തെടുത്ത തന്ത്രമാണ് ശ്രദ്ധേയമായത്.
സഞ്ജു സാംസൺ 48 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ സഞ്ജുവിന് അർധ സെഞ്ച്വറി നേടാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ അതിന് ശ്രമിക്കാതെ യശസ്വിക്ക് സെഞ്ച്വറിക്ക് വഴിയൊരുക്കുകയായിരുന്നു സഞ്ജു. പക്ഷേ യശസ്വിക്ക് മൂന്നക്കം തൊടാൻ സാധിച്ചില്ല. അപ്പോഴേക്കും രാജസ്ഥാൻ വിജയിച്ചിരുന്നു. സിക്സടിച്ച് സെഞ്ച്വറി തികയ്ക്കാനായിരുന്നു യശസ്വിയുടെ ശ്രമം. എന്നാൽ അത് ഫോറിൽ കലാശിച്ചു.
13ാ ഓവറിലാണ് സംഭവം. സുയഷ് ശർമ എറിഞ്ഞ ഈ ഓവറിലെ അവസാന പന്ത് വൈഡ് ആയിരുന്നു. എന്നാൽ സഞ്ജു മനപ്പൂർവം ഈ പന്ത് ബ്ലോക്ക് ചെയ്തിട്ടു. ഈ സമയത്ത് മൂന്ന് റൺസ് മാത്രമായിരുന്നു രാജസ്ഥാന് വിജയത്തിലേക്ക് വേണ്ടിയിരുന്നത്. ഈ പന്തിൽ സിംഗിളിനും ക്യാപ്റ്റൻ ശ്രമിച്ചില്ല. അടുത്ത ഓവറിൽ ക്രീസിൽ നിൽക്കേണ്ട യശസ്വിയോട് സിക്സടിക്കാൻ സഞ്ജു ആവശ്യപ്പെട്ടു. 94 റൺസായിരുന്നു അപ്പോൾ യുവ ഓപ്പണർ നേടിയത്. 14ാം ഓവറിൽ താരം സിക്സിന് ശ്രമിച്ചെങ്കിലും അതു ഫോറായി മാറി. രാജസ്ഥാൻ ജയവും പിടിച്ചു.
2014ലെ ടി20 ലോകകപ്പിലെ സമാന രംഗമാണ് ആരാധകർ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഓർമപ്പെടുത്തിയത്. അന്ന് ധോനിയായിരുന്നു ഇന്ത്യൻ നായകൻ. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഓവറിലെ അവസാന പന്ത് വൈഡാകുമായിരുന്നു. ഡെയ്ൽ സ്റ്റെയിനായിരുന്നു ബൗളർ. ഈ പന്ത് ധോനി ബ്ലോക്ക് ചെയ്തു. കോഹ്ലിക്ക് വിജയ റൺ നേടുന്നതിനായി സ്ട്രൈക്ക് കൈമാറാനായിരുന്നു ധോനിയുടെ പ്ലാൻ. ഇതിനോടാണ് സഞ്ജുവിന്റെ ശ്രമത്തെ ആരാധകർ ഉപമിച്ചത്.
മത്സരത്തിൽ സഞ്ജുവും യശസ്വിയും തകർപ്പൻ ബാറ്റിങുമായി അപരാജിതരായി നിലകൊണ്ടു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 121 റൺസാണ് ബോർഡിൽ ചേർത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ