ബെംഗളൂരു: ഐപിഎൽ പതിനാറാം സീസണിലെ അവസാന ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഗുജറാത്ത് ടൈറ്റൻസ് തോൽപ്പിച്ചു. ഇതോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് മോഹങ്ങളും തകർന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഹൈദരാബാദിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തി. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് പ്ലേ ഓഫിൽ മാറ്റുരയ്ക്കുക.
ഗുജറാത്ത് ടൈറ്റൻസിനോട് ആറ് വിക്കറ്റിനാണ് ആർസിബി തോറ്റത്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി നേടിയ 197 റൺസ് 19.1 ഓവറിൽ നാല് വിക്കറ്റുകളുടെ നഷ്ടത്തിൽ ടൈറ്റൻസ് മറികടന്നു. ടൈറ്റൻസിനായി ശുഭ്മാൻ ഗിൽ 52 പന്തിൽ 104* നേടി. 52 പന്തിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി കുറിച്ച ഗിൽ സിക്സർ പറത്തിയാണ് ടൈറ്റൻസിന് ജയമുറപ്പിച്ചത്. വൃദ്ധിമാൻ സാഹ 12 റൺസ്, വിജയ് ശങ്കർ (35 പന്തിൽ 53), ദാസുൻ ശനക (3 പന്തിൽ 0), ഡേവിഡ് മില്ലർ(7 പന്തിൽ 6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.
ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കോഹ്‍ലി സെഞ്ചുറി കുറിച്ചെങ്കിലും ഫലമുണ്ടായില്ല. ഏഴാം സെഞ്ചുറിയോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശതകങ്ങളുള്ള താരമെന്ന പദവി കോഹ്‍ലി സ്വന്തമാക്കി.
പ്ലേ ഓഫ് ഘട്ടത്തിൽ നാളെ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടുമ്പോൾ ബുധനാഴ്ച്ച ലഖ്‌നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങും. വെള്ളിയാഴ്ച്ചയാണ് മൂന്നാം പ്ലേ ഓഫ്. ഞായറാഴ്ച്ച ഐപിഎൽ ചാമ്പ്യന്മാരെ അറിയാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ