കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ കരിംചന്തയില്‍ വിറ്റുവെന്ന പരാതിയില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനു നോട്ടീസ് അയച്ച് കൊല്‍ക്കത്ത പൊലീസ്. ടിക്കറ്റുകള്‍ വിറ്റ ഓണ്‍ലൈന്‍ പോര്‍ട്ടലിനും പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അരങ്ങേറാനിരിക്കുന്ന ലോകകപ്പ് പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് ഇത്തരത്തില്‍ കരിംചന്തയില്‍ കൂടുതല്‍ വിലയ്ക്ക് വിറ്റതായി പരാതി ഉയര്‍ന്നത്. ഞായറാഴ്ചയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം.
പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനോടും ഓണ്‍ലൈന്‍ പോര്‍ട്ടലിനോടും ഇന്നലെ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചത്. എന്നാല്‍ ആരും ഹാജരായില്ലെന്നു കൊല്‍ക്കത്ത പൊലീസ് പറയുന്നു.
ചില ബിസിസിഐ, സിഎബി അധികൃതര്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പോര്‍ട്ടലുമായി ഒത്തുചേര്‍ന്നു ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തു കരിചന്തയിലൂടെ വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. എന്നാല്‍ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനു പ്രത്യേകിച്ച് ഒരു റോളുമില്ല. മത്സരത്തിന്റെ ആതിഥേയര്‍ മാത്രമാണ് തങ്ങളെന്നും അസോസിയേഷന്‍ അധികൃതര്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ