ലഖ്‌നൗ: ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അഫ്ഗാനിസ്ഥാന് 180 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179 റണ്‍സില്‍ എല്ലാവരും പുറത്തായി. ടോസ് നേടി നെതര്‍ലന്‍ഡ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയില്‍ തുടങ്ങിയ അവര്‍ക്ക് പിന്നീട് വന്‍ തകര്‍ച്ച നേരിടേണ്ടി വന്നു.
സിബ്രന്റ് എംഗല്‍ ബ്രെക്റ്റ് ആണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. 58 റണ്‍സെടുത്ത താരം അര്‍ധ സെഞ്ച്വറി നേടി കൂട്ടത്തകര്‍ച്ച തടഞ്ഞു. മാക്‌സ് ഒഡൗഡ് (42), കോളിന്‍ അക്കര്‍മാന്‍ (29), റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ (11), ആര്യന്‍ ദത്ത് (പുറത്താകാതെ 10) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍.
മുഹമ്മദ് നബി അഫ്ഗാന്‍ നിരയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റുകള്‍ നേടി. മുജീബ് യുആര്‍ റഹ്മാന്‍ ഒരു വിക്കറ്റെടുത്തു. നാല് താരങ്ങളാണ് ഡച്ച് നിരയില്‍ റണ്ണൗട്ടായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനു ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ വെസ്‌ലി ബരെസി പുറത്തായി. ഒരു റണ്‍ മാത്രമാണ് താരം നേടിയത്.
എന്നാല്‍ പിന്നീട് സഹ ഓപ്പണര്‍ മാക്‌സ് ഒഡൗഡിനൊപ്പം കോളിന്‍ അക്കര്‍മാന്‍ ചേര്‍ന്നതോടെ നെതര്‍ലന്‍ഡ്‌സ് അതിവേഗം സ്‌കോര്‍ ചെയ്തു. സ്‌കോര്‍ 73ല്‍ നില്‍ക്കെ ഒഡൗഡ് റണ്ണൗട്ടായതു അഫ്ഗാനു ബ്രേക്ക് ത്രൂ ആയി. പിന്നാലെ മൂന്ന് വിക്കറ്റുകള്‍ കൂടി നിലംപൊത്തി.
ഒഡൗഡ് 42 റണ്‍സ് എടുത്തു. അക്കര്‍മാന്‍ 29 റണ്‍സും എടുത്തു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 70 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഇരുവരും പുറത്തായതിനു പിന്നാലെയാണ് ഓറഞ്ച് സംഘത്തിന്റെ സ്‌കോറിങ് വേഗം കുറഞ്ഞത്.
97 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ഡച്ച് പടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് ബലി നല്‍കേണ്ടി വന്നത്.
പിന്നീട് ക്ഷമയോടെ ബാറ്റ് വീശി അര്‍ധ സെഞ്ച്വറി നേടിയ സിബ്രന്റ് എംഗല്‍ ബ്രെക്റ്റ് ഒരറ്റത്ത് പൊരുതിയാണ് സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചത്. താരം 86 പന്തുകള്‍ നേരിട്ട് 58 റണ്‍സുമായി മടങ്ങി. ടീമിന്റെ ടോപ് സ്‌കോററും ബ്രെക്റ്റ് തന്നെ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ