മുംബൈ: ലോകകപ്പ് പോലൊരു വേദിയില്‍ വ്യക്തിഗത പ്രകടനത്തിനല്ല പ്രാധാന്യമെന്നു ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍. ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുത്തത്. അതിവേഗം 82 റണ്‍സാണ് താരം വാംഖഡെയില്‍ അടിച്ചു കൂട്ടിയത്. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനും കോഹ്‌ലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്കും നഷ്ടമായത്.
'ഇത് ലോകകപ്പാണ്. നിങ്ങള്‍ ടീമിനു വേണ്ടി കളിക്കേണ്ട നിര്‍ണായക ഘട്ടം. അവിടെ വ്യക്തിഗത പ്രകടനത്തിനല്ല പ്രധാന്യം. വ്യക്തിപരമായ നാഴികക്കല്ലുകള്‍ താണ്ടുന്നതില്‍ ശ്രദ്ധ കൊടുക്കേണ്ട വേദിയല്ല. അതിനു വേണ്ടിയല്ല കളിക്കുന്നത്. സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും നഷ്ടമാകുന്നതിനെ കുറിച്ച് ചിന്തിക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ടീം തന്നെയാണ് അതിനു മുകളില്‍.'
'ബൗളര്‍മാര്‍ അവസരത്തിനൊത്തു ഉയരുന്നത് അതിശയിപ്പിക്കുന്നതാണ്. ശ്രീലങ്കക്കെതിരെ പ്രത്യേകിച്ചും. തുടക്കത്തിലെ വിക്കറ്റ് വീഴ്ച മുതലാക്കാന്‍ ടീമിന സാധിച്ചു. ബാറ്റര്‍മാര്‍ക്കൊപ്പം ബൗളിങ്, ഫീല്‍ഡിങ് യൂണിറ്റുകളും ഗംഭീരമായി കളിച്ചു. ക്യാച്ചുകളെടുത്ത് ബൗളര്‍മാരെ സഹായിക്കാനും ഫീല്‍ഡര്‍മാര്‍ക്ക് നന്നായി സാധിച്ചു'- ശ്രേയസ് വ്യക്തമാക്കി.
മത്സര ശേഷം ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ മികച്ച ഫീല്‍ഡര്‍ക്ക് മെഡല്‍ സമ്മാനിക്കാറുണ്ട്. ശ്രീലങ്കക്കെതിരെ ശ്രേയസിനാണ് മെഡല്‍ കിട്ടിയത്. ലോകകപ്പ് തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ടീമിലെ മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ ശ്രേയസിനു ലഭിക്കുന്നത്.
ഫോമിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് ശ്രേയസിന്റെ നിര്‍ണായക ബാറ്റിങ്. മികച്ച കൂട്ടുകെട്ടുയര്‍ത്തി ഗില്ലും കോഹ്‌ലിയും മടങ്ങിയ ശേഷം സ്‌കോര്‍ 300നു മുകളിലേക്ക് എത്തിച്ചത് ശ്രേയസാണ്. മികച്ച ഇന്നിങ്‌സിന്റെ ബലത്തിലാണ്. 56 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും പറത്തി82 റണ്‍സെടുത്താണ് ശ്രേയസ് വിമര്‍ശനങ്ങള്‍ക്ക് പ്രകടന മികവിലൂടെ മറുപടി നല്‍കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ