കൊല്‍ക്കത്ത: പാകിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരെ അവര്‍ ഈ ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് പോരാട്ടം കളിക്കുന്നു. ജയിച്ചാലും തോറ്റാലും ഫലം അപ്രസക്തം.
ലോകകപ്പോടെ പാകിസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം ഒഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ബാബറിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ലോകകപ്പ് പോരാട്ടം അവസാനിക്കുന്നതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നായക സ്ഥാനം താരം ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏഷ്യാ കപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ മുന്‍ താരങ്ങളടക്കമുള്ളവര്‍ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു.
ഡ്രസിങ് റൂമില്‍ ടീം രണ്ട് വിഭാഗമാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പേസ് സൂപ്പര്‍ താരം ഷഹീന്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ വിമത സംഘം ബാബര്‍ അടക്കമുള്ളവര്‍ക്കെതിരെ നിലകൊള്ളുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഈ ലോകകപ്പില്‍ മികച്ച രീതിയില്‍ തുടങ്ങിയ പാകിസ്ഥാന് പിന്നീട് തുടരെ തോല്‍വികള്‍ നേരിട്ടതാണ് തിരിച്ചടിയായത്. അഫ്ഗാനിസ്ഥാനോടു വരെ അവര്‍ അട്ടിമറി തോല്‍വി വഴങ്ങി. എന്നാല്‍ അവസാന ഘട്ടത്തില്‍ വീണ്ടും വിജയ വഴിയില്‍ എത്തിയെങ്കിലും ന്യൂസിലന്‍ഡിന്റെ ശ്രീലങ്കക്കെതിരായ വന്‍ മാര്‍ജിന്‍ വിജയം അവരുടെ നേരിയ സെമി സാധ്യതകളും അടച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ