അഹമ്മദാബാദ്: പഴയ മൊട്ടേര സ്റ്റേഡിയമാണ് ഇപ്പോൾ വിപുലീകരിച്ച് നരേന്ദ്ര മോദി സ്റ്റേഡിയമായി മാറിയത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ഏതാണ്ട് 1,32,000 പേർക്ക് ഇരുന്നു കളി കാണാൻ സൗകര്യമുള്ളതാണ് സ്റ്റേഡിയം.
ഇന്ത്യൻ ക്രിക്കറ്റിലെ ഒട്ടേറെ ചരിത്ര നിമിഷങ്ങൾക്കും സ്റ്റേഡിയം സാക്ഷിയാണ്. പുതിയ കാലത്ത് പുത്തൻ ഭാവത്തിൽ നിൽക്കുന്ന സ്റ്റേഡിയത്തിൽ നാളെ ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ സ്റ്റേഡിയത്തിലെ പിച്ച് ആരെ തുണയ്ക്കുമെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ഫൈനലിനു മുൻപ് ഈ ലോകകപ്പിൽ നാല് മത്സരങ്ങളാണ് ഇവിടെ നടന്നത്. മൂന്ന് രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്തു ഇവിടെ വിജയിച്ച ടീം ഓസ്ട്രേലിയ ആണ് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ അവർ ആദ്യം ബാറ്റ് ചെയ്തു നേടിയത് 286 റൺസ്. അതു പ്രതിരോധിക്കാൻ അവർക്ക് സാധിച്ചു.
ഇവിടെ അരങ്ങേറിയ നാല് മത്സരങ്ങളിലും സ്കോർ 300 കടന്നിട്ടില്ല. ശരാശരി 251 റൺസ്. ഉയർന്ന സ്കോർ ഓസീസ് നേടിയ 286 തന്നെ. പേസിനെ തുണയ്ക്കുന്ന പിച്ചാണിത്. നാല് കളിയിൽ വീണത് 58 വിക്കറ്റുകൾ. 35 വിക്കറ്റുകളും പേസർമാർ പോക്കറ്റിലാക്കി. സ്പിന്നർമാരെ ആദ്യ ഘട്ടത്തിൽ മാത്രം തുണയ്ക്കും എന്നാണ് നാല് കളികളിൽ നിന്നു വ്യക്തമായത്. 22 വിക്കറ്റുകളാണ് ആകെ സ്പിന്നർമാർ വീഴ്ത്തിയത്. അതിൽ 14 വിക്കറ്റുകളും ആദ്യ ഇന്നിങ്സിലാണ്.
2011ൽ ഇന്ത്യ ലോകകപ്പ് നേടിയ ടൂർണമെന്റിൽ ഇന്ത്യയും ഓസ്ട്രേലിയയും ക്വാർട്ടറിൽ ഈ സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടിയത്. അന്ന് ജയം ഇന്ത്യക്കൊപ്പം നിന്നു. സെമിയും കടന്ന് ഫൈനലിലും പിന്നീട് കിരീടവുമായാണ് ഇന്ത്യ അവസാനിപ്പിച്ചത്. ഇത്തവണ ആ നേട്ടം ആവർത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയ്ക്ക് വിരാമം കുറിക്കാൻ മണിക്കൂറുകൾ മാത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ