ഇന്ത്യ- ഓസ്‌ട്രേലിയ ടി20 മത്സരം; കാര്യവട്ടത്ത് മഴ കളിക്കുമോ? 

തിരുവനന്തപുരത്തെ കാലാവസ്ഥയും അന്തരീക്ഷവും മത്സരത്തെയും ടീമുകളുടെ പ്രകടനത്തെയും സ്വാധീനിക്കും
ഫോട്ടോ- എക്‌സ്
ഫോട്ടോ- എക്‌സ്

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ- ഓസ്‌ട്രേലിയ ടി20 മത്സരം മഴ ഭീഷണിയില്‍. നാളെ രാത്രി ഏഴ് മണിക്കാണ് മത്സരം. മഴ ഭീഷണിയും സീനിയര്‍ താരങ്ങളുടെ അഭാവവും ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചിരുന്നു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടുമൊരു മത്സരം എത്തുമ്പോള്‍ മഴ ഭീഷണി സംഘാടകരായ കേരള ക്രിക്കറ്റ് അസ്സോസിയേഷനെയും നിരാശപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരത്ത് അടുത്തിടെ ശക്തമായ മഴ വലിയ വെല്ലുവിളിയായ സാഹചര്യത്തില്‍ മഴമേഘങ്ങള്‍ മാറിനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലെ ആദ്യ രാജ്യാന്തരമല്‍സരം മുതല്‍ കാര്‍മേഘങ്ങളും കളിക്കുന്നതാണ് പതിവ്. 2017 നവംബര്‍ ഏഴിന് ഇന്ത്യ - ന്യൂസിലന്‍ഡ് മല്‍സരം പതിനാല് ഓവര്‍മാത്രമാണ് കളിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെ  2018 ലെ ഏകദിന മല്‍സരവുംതൊട്ടടുത്തവര്‍ഷത്തെ ട്വന്റി 20 മല്‍സരവും മഴതടസ്സപ്പെടുത്തിയിരുന്നു. ശ്രീലങ്ക , ദക്ഷണാഫ്രിക്ക എന്നീടീമുകളുമായുള്ള മല്‍സരങ്ങളിലും മഴയെത്തി. കഴിഞ്ഞമാസം ലോകകപ്പ് സന്നാഹമല്‍സരത്തില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മല്‍സരമാണ് കുറച്ചെങ്കിലും മുന്നോട്ടുകൊണ്ടുപോകാനായത്.

നാളത്തെ മത്സരത്തിനായി സ്റ്റേഡിയത്തില്‍ ക്രമീകരണങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞു. ട്വന്റി 20 ആയതിനാല്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകുന്ന വിക്കറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ക്ക് ഹൈ-സ്‌കോര്‍ ത്രില്ലര്‍ പ്രതീക്ഷിക്കാം. 

ഇന്നലെ രാത്രിയാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയും മാത്യൂ വെയ്ഡിന്റെ നായകത്വത്തില്‍ ടീം ഓസ്‌ട്രേലിയയും തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ താരങ്ങളെ വരവേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ നാല് വരെ ഓസ്‌ട്രേലിയന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ടീം ഇന്ത്യയും പരിശീലനം നടത്തും.

നാളെ രാത്രി ഏഴ് മണിക്കാണ് മത്സരം. പരമ്പരയില്‍െ ആദ്യ മത്സരം വിജയിച്ചാണ് ഇന്ത്യ എത്തുന്നത്.  ഞായറാഴ്ചത്തെ രണ്ടാം ട്വന്റി 20 കഴിഞ്ഞ് തിങ്കളാഴ്ച ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തിനായി ഗുവാഹത്തിയിലേക്ക് പറക്കും. അഞ്ച് ടി20കളാണ് പരമ്പരയിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com