ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ആഴ്‌സണല്‍. മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളുമായുള്ള പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. ആഴ്‌സണല്‍ ബ്രെന്റ്‌ഫോര്‍ടിനെതിരായ പോരില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു ജയിക്കുകയും ചെയ്തു. 13 കളികളില്‍ 30 പോയിന്റുമായാണ് ആഴ്‌സണല്‍ നില്‍ക്കുന്നത്. സിറ്റിക്ക് ഇത്രയും കളികളില്‍ നിന്നു 29 പോയിന്റ്. ലിവര്‍പൂളാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് 28 പോയിന്റുകള്‍.
അവസാന ഘട്ടം വരെ ആഴ്‌സണല്‍ ബ്രെന്റ്‌ഫോര്‍ടിനെതിരെ ഗോള്‍ നേടിയിരുന്നില്ല. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ജര്‍മന്‍ താരം കയ് ഹവേര്‍ട്‌സിന്റെ 89ാം മിനിറ്റിലെ നിര്‍ണായക ഗോളാണ് ആഴ്‌സണലിനെ തലപ്പത്തേക്ക് എത്തിച്ചത്.
സിറ്റി- ലിവര്‍പൂള്‍ പോരാട്ടത്തില്‍ എര്‍ലിങ് ഹാളണ്ടിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി 27ാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയിരുന്നു. എന്നാല്‍ 80ാം മിനിറ്റില്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് നേടിയ ഗോളിലാണ് ലിവര്‍പൂള്‍ സിറ്റിയുടെ തട്ടകത്തില്‍ മത്സരം സമനിലയില്‍ എത്തിച്ചത്.
ഹാളണ്ടിന്റെ 50ാം ഗോളായിരുന്നു ഇത്. 48 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും ഗോളുകള്‍ നേടിയത്. ഏറ്റവും വേഗത്തില്‍ 50 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഹാളണ്ട് സ്വന്തമാക്കി. ആന്‍ഡി കോള്‍ സ്ഥാപിച്ച 65 കളികളില്‍ 50 ഗോളുകളെന്ന റെക്കോര്‍ഡാണ് ഹാളണ്ട് പിന്തള്ളിയത്. ഈ സീസണിലെ 14ാം ഗോളാണ് ലിവര്‍പൂളിനെതിരെ താരം നേടിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ