ലണ്ടന്‍: അലസാന്ദ്രോ ഗര്‍നാചോയുടെ വണ്ടര്‍ ഗോള്‍ കണ്ട പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ എവേ പോരാട്ടത്തില്‍ എവര്‍ട്ടനെ വീഴ്ത്തി.
ഗര്‍നാചോയ്ക്ക് പുറമെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ആന്റണി മാര്‍ഷ്യല്‍ എന്നിവരും ഗോളുകള്‍ കണ്ടെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളും നേടിയാണ് മാഞ്ചസ്റ്ററിന്റെ വിജയം. ലീഗില്‍ എവര്‍ട്ടന്‍ നേരിടുന്ന തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ടോട്ടനം, ആസ്റ്റണ്‍ വില്ല ടീമുകളോടും തുടരെ തോറ്റാണ് എവര്‍ട്ടന്‍ മാഞ്ചസ്റ്ററിനെ നേരിടാന്‍ സ്വന്തം തട്ടകത്തില്‍ ഇറങ്ങിയത്. എന്നാല്‍ അടിതെറ്റി.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഗര്‍നാചോയുടെ വിസ്മയ ഗോള്‍ വന്നു. ബൈസിക്കിള്‍ കിക്കിലൂടെയാണ് താരം വല ചലിപ്പിച്ചത്. ആരാധകരെ സംബന്ധിച്ചു ഗര്‍നാചോയുടെ ഗോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍ അവരുടെ ഇതിഹാസ താരം വെയ്ന്‍ റൂണി നഗര വൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നേടിയ ബൈസിക്കിള്‍ കിക്ക് ഗോളിന്റെ ഓര്‍മകള്‍ ഉണര്‍ത്തി.
വലതു വിങ്ങില്‍ നിന്നു ഡാലോട്ട് നല്‍കിയ ക്രോസില്‍ നിന്നാണ് ഗര്‍നാചോയുടെ വണ്ടര്‍ കിക്ക്. താരം ബോക്‌സിലേക്ക് ഓടിക്കയറി ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലാക്കുമ്പോള്‍ എവര്‍ട്ടന്‍ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് നിസഹായനായിരുന്നു.
പിന്നീട് 56ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി റാഷ്‌ഫോര്‍ഡ് പട്ടിക ഉയര്‍ത്തി. ഒടുവില്‍ 75ാം മിനിറ്റില്‍ മാര്‍ഷ്യലിന്റെ ഗോളും. ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്ത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ