മുംബൈ: ഐപിഎല്‍ ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ചെയ്യുന്നതിന്റെ അവസാന ദിനമായ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ശ്രദ്ധാ കേന്ദ്രം. താരം പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ഗുജറാത്ത് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തിറക്കിയതോടെ അതെല്ലാം അവസാനിച്ചു. ഹര്‍ദികിന്റെ പേരും പട്ടികയിലുണ്ടായിരുന്നു.
എന്നാല്‍ നിലനിര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും താരത്തെ മുംബൈ ടീമിലെത്തിക്കുമെന്നു തന്നെയാണ് വിവരം. കാഷ് ഇന്‍ ട്രേഡിലൂടെ ഹര്‍ദികിനെ സ്വന്തമാക്കാനാണ് മുംബൈ ഒരുങ്ങുന്നത്. 15.25 കോടി മാത്രമാണ് നിലവില്‍ മുംബൈയുടെ പേഴ്‌സില്‍ അവശേഷിക്കുന്നത്.
എന്നാല്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കു തന്നെ ഹര്‍ദികിനെ ടീം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ കാഷ് ട്രേഡിനു ബിസിസിഐ, ഐപിഎല്‍ അധികൃതര്‍ പച്ചക്കൊടി വീശിയെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മുംബൈ തങ്ങളുടെ ടീമിലുള്ള കാമറൂണ്‍ ഗ്രീനിനെ സമാന രീതിയില്‍ കാഷ് ഓണ്‍ ട്രേഡായി വില്‍ക്കാന്‍ ശ്രമിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ ഓസീസ് ഓള്‍റൗണ്ടറെ സ്വന്തമാക്കുമെന്നാണ് വിവരം. ഡിസംബര്‍ 19നാണ് ഐപിഎല്‍ താര ലേലം.
രണ്ട് സീസണുകളിലായി ഗുജറാത്തിനെ നയിച്ച താരമാണ് ഹര്‍ദിക്. കന്നി വരവില്‍ തന്നെ ഗുജറാത്ത് കപ്പടിച്ചപ്പോഴും തുടര്‍ച്ചയായി രണ്ടാം ഫൈനല്‍ കളിച്ചപ്പോഴും താരമായിരുന്നു മുന്നില്‍ നിന്നു നയിച്ചത്. 2015 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ സുപ്രധാന താരമായിരുന്നു ഹര്‍ദിക്. 15 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് പാണ്ഡ്യയെ സ്വന്തമാക്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ