ഗുവാഹത്തി: ഇന്ത്യന്‍ പര്യടനത്തിലുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ മാറ്റം. ലോകകപ്പ് കളിച്ചതിനു പിന്നാലെ ഇന്ത്യയില്‍ തുടര്‍ന്ന ചില താരങ്ങള്‍ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുണ്ടാകില്ല. ആറ് മാറ്റങ്ങളാണ് ടീമില്‍ വരുത്തുന്നത്.
സ്റ്റീവ് സ്മിത്ത്, ആദം സാംപ എന്നിവര്‍ ഇന്നത്തെ മൂന്നാം പോരിനു മുന്‍പ് തന്നെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്ന നാല് താരങ്ങള്‍ ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ മടങ്ങും.
ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്‌റ്റോയിനിസ്, സീന്‍ അബ്ബോട്ട് എന്നിവരാണ് അവസാന രണ്ട് പോരാട്ടങ്ങളില്‍ നിന്നു ഒഴിവായത്. ഇതോടെ ലോകകപ്പ് ജയിച്ച ടീമിലെ ട്രാവിസ് ഹെഡ്ഡ് മാത്രം ടീമില്‍ തുടരും.
നിലവില്‍ സ്മിത്തിനും സാംപയ്ക്കും പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഫിലിപ്പ്, ബിഗ് ഹിറ്റര്‍ ബെന്‍ മക്ഡര്‍മോട്ട് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടംകൈയന്‍ പേസര്‍ ബെന്‍ ഡ്വാര്‍ഷുയിസ്, സ്പിന്നര്‍ ക്രിസ് ഗ്രീന്‍ എന്നിവര്‍ മൂന്നാം പോരിനു ശേഷം ടീമിനൊപ്പം ചേരും.
ബിഗ് ബാഷ് ലീഗ് പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെയാണ് സ്മിത്ത് നാട്ടിലേക്ക് മടങ്ങിയത്. താരം സിഡ്‌നി സ്‌ക്‌സേഴ്‌സിനായി കളിക്കുമെന്നു വ്യക്തമാക്കിയിരുന്നു. മറ്റ് താരങ്ങള്‍ തിരികെ നാട്ടിലേക്ക് പോകുന്നത് സംബന്ധിച്ചുള്ള കാരണം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
നാലാം ടി20 പോരാട്ടം റായ്പുരില്‍ ഡിസംബര്‍ ഒന്നി നടക്കും. പരമ്പരയിലെ അവസാന പോരാട്ടം ഡിസംബര്‍ മൂന്നിനു ബംഗളൂരുവിലും അരങ്ങേറും. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ