സിഡ്‌നി: ഓസ്‌ട്രേലിയയെ ആറാം കിരീടത്തിലേക്ക് നയിക്കാന്‍ സാധിച്ചതോടെ തന്റെ ക്യാപ്റ്റന്‍സി ഏറെ മെച്ചപ്പെട്ടുവെന്ന കാര്യത്തില്‍ സംശയമില്ലെന്നു വ്യക്തമാക്കി പാറ്റ് കമ്മിന്‍സ്. ലോകകപ്പില്‍ അപരാജിത മുന്നേറ്റം നടത്തി ഫൈനലില്‍ എത്തിയ ഇന്ത്യയെ കളിയുടെ സമസ്ത മേഖലയിലും പിന്തള്ളി ഓസീസ് ആറാം ലോക കിരീടം ഉയര്‍ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിക്കും കൈയടി കിട്ടിയിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളും തുടരെ തോറ്റാണ് ഓസ്‌ട്രേലിയ ലോകകപ്പ് തുടങ്ങിയത്. ഇതോടെ കമ്മിന്‍സിന്റെ നായക സ്ഥാനത്തെക്കുറിച്ചു വിമര്‍ശനങ്ങളും വന്നു. എന്നാല്‍ ആ രണ്ട് തോല്‍വികളും പിന്നീടുള്ള ഓരോ മത്സരവും തന്നെ സംബന്ധിച്ചു പാഠ പുസ്തകമായിരുന്നുവെന്നു കമ്മിന്‍സ് പറയുന്നു. ഇന്ത്യക്കെതിരായ ഫൈനല്‍ വിജയവും തന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവും ഏറ്റവും ഉയര്‍ന്ന നിമിഷവുമാണെന്നും അദ്ദേഹം പറയുന്നു.
'എന്റെ കരിയറിലെ ഹൈലൈറ്റാണ് ഇന്ത്യക്കെതിരായ ലോകകപ്പ് കിരീട നേട്ടം. ഓരോ കളിയിലും ക്യാപ്റ്റനെന്ന നിലയില്‍ സ്വയം നവീകരിക്കപ്പെട്ടു. വിജയങ്ങളിലും ഞാന്‍ പാഠം പഠിച്ചു. എന്നാല്‍ പരാജയങ്ങളിലാണ് അതു കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചത്'- കമ്മിന്‍സ് വ്യക്തമാക്കി.
ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ പരാജയം സംഭവിച്ചപ്പോള്‍ കമ്മിന്‍സിന്റെ കളത്തിലെ നിലപാടുകള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങില്‍ ആധിപത്യം സ്ഥാപിക്കാമെന്നിരിക്കേ തുടക്കത്തില്‍ സ്പിന്നിലെ അവതരിപ്പിച്ചതും ബൗളറെന്ന നിലയില്‍ സ്വയം മികവ് പുലര്‍ത്താന്‍ സാധിക്കാത്തതുമെല്ലാം വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ പിന്നീട് എല്ലാ മത്സരവും വിജയിച്ച് ഓസ്‌ട്രേലിയ കപ്പും കൊണ്ടാണ് ഇന്ത്യയില്‍ നിന്നു പറന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ