റിയാദ്: ഗോളിനായി ദാഹിക്കുന്ന ഒരാള്‍. ചെറിയ പഴുതു കിട്ടിയാല്‍ പോലും വല ചലിപ്പിക്കാന്‍ ശ്രമിക്കുന്ന താരം... ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കഴിഞ്ഞ ദിവസം താരം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ വലിയ അടയാളമായി കളത്തില്‍ നിറഞ്ഞു. താരത്തിന്റെ നിസ്വാര്‍ഥ പ്രവൃത്തി ആരാധകരുടെ ഹൃദയം കീഴടക്കുന്നതായി. കിട്ടിയ പെനാല്‍റ്റി വേണ്ടെന്നു പറഞ്ഞ റൊണാള്‍ഡോയുടെ സ്‌പോര്‍സ്മാന്‍ സ്പിരിറ്റാണ് ശ്രദ്ധേയമായത്.
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനിടെയാണ് ശ്രദ്ധേയ സംഭവം. അല്‍ നസര്‍- പെര്‍സെപോളിസ് പോരാട്ടത്തില്‍ പെനാല്‍റ്റി തരേണ്ടതില്ലെന്നു റഫറിയോടു താരം പറഞ്ഞതാണ് ശ്രദ്ധേയമായത്. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയും ചെയ്തിരുന്നു. പെനാല്‍റ്റി ലഭിച്ചിരുന്നെങ്കില്‍ അല്‍ നസറിനു ജയിക്കാനുള്ള അവസരവുമുണ്ടായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെയാണ് സംഭവം. പന്തുമായി മുന്നേറിയ ക്രിസ്റ്റ്യാനോ എതിര്‍ താരത്തിന്റെ കാലില്‍ തട്ടി ബോക്‌സില്‍ വീഴുന്നു. റഫറി സ്‌പോട്ടിലേക്ക് കൈ ചൂണ്ടി നീണ്ട വിസില്‍ മുഴക്കി പെനാല്‍റ്റി വിധിക്കുന്നു. തൊട്ടുപിന്നാലെ എതിര്‍ ടീം താരങ്ങള്‍ പെനാല്‍റ്റിയല്ലെന്നു റഫറിയോടു വാദിക്കുന്നു. അതിനിടെയാണ് താരം പെനാല്‍റ്റി നല്‍കേണ്ടതില്ലെന്നു റഫറിയോടു വ്യക്തമാക്കിയത്.
പിന്നാലെ വാര്‍ പരിശോധന നടത്തി. റഫറി പെനാല്‍റ്റി വിധിച്ച തീരുമാനം മാറ്റുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ അല്‍ നസര്‍ പത്ത് പേരായി ചുരുങ്ങിയിരുന്നു. 17ാം മിനിറ്റില്‍ അല്‍ ലജാമി ചുവപ്പ് കാര്‍ഡ് പുറത്തായതാണ് അവര്‍ക്ക് വിനയായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ