ഹാങ്ചൗ: ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയോടെ ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് പോരാട്ടങ്ങള്‍ക്ക് ഉജ്ജ്വല വിരാമം കുറിച്ച് ഇന്ത്യ. വെങ്കല മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യന്‍ ടീം പോരാട്ടം അവസാനിപ്പിച്ചത്. എട്ടാം ദിനമായ ഇന്ന് ഓരോ സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ കൂടി ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടു.
ആകെ 22 മെഡലുകള്‍ ഷൂട്ടര്‍മാരുടെ ഉന്നം ലക്ഷ്യത്തിലെത്തിച്ച പ്രകടനത്തില്‍ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഗെയിംസില്‍ ആകെ നേടിയ 11 സ്വര്‍ണത്തില്‍ ഏഴും ഷൂട്ടര്‍മാര്‍ വക. ഏഴ് സ്വര്‍ണം, ഒന്‍പത് വെള്ളി, ആറ് വെങ്കലം മെഡലുകള്‍ ഷൂട്ടിങ് റെയ്ഞ്ചില്‍ ഇന്ത്യ നേടി.
പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍, 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍, ട്രാപ്പ്, പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീമിനങ്ങളിലാണ് പുരുഷന്‍മാരുടെ സുവര്‍ണ നേട്ടം. വനിതകള്‍ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷന്‍ വിഭാഗം ടീം ഇനങ്ങളില്‍ സ്വര്‍ണം നേടി. ഇതിനൊപ്പം പാലക് ഗുലിയ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ നേടിയ സ്വര്‍ണവും തിളങ്ങുന്നു. ഷൂട്ടിങിലെ ഏക വ്യക്തിഗത സ്വര്‍ണവും പാലകിന്റെ വക.
പുരുഷൻമാരുടെ ട്രാപ്പ് വ്യക്തിഗത വിഭാഗത്തില്‍ മത്സരിച്ച കിനാന്‍ ഡാരിയുസ് ചെനായ് ആണ് അവസാന മെഡലായ വെങ്കലം ബാഗിലെത്തിച്ചത്. ഇതേ ഇനത്തില്‍ സൊരാവര്‍ സിങ് സന്ധു മത്സരിച്ചെങ്കിലും അഞ്ചാമതായി.
ഇന്ന് പുരുഷന്‍മാരുടെ ട്രാപ്പ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. വനിതകളുടെ ഇതേ ഇനത്തില്‍ വെള്ളിയും ഇന്ത്യ നേടി.
കിനാന്‍ ഡാരിയുസ് ചെനായ്, സൊരാവര്‍ സിങ് സന്ധു, പ്രഥ്വിരാജ് ടൊന്‍ഡെയ്മന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം വെടിവച്ചിട്ടത്. 361 പോയിന്റുകളാണ് സംഘം നേടിയത്. മനിഷ കീര്‍, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ സംഘമാണ് ഇതേ ഇനത്തിന്റെ വനിതാ ടീം ഇനത്തില്‍ വെള്ളി നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ