'ഫൈനല്‍ പക തല്ലി തീര്‍ത്ത കിവി ബ്രില്ല്യന്‍സ്!'- കോണ്‍വെ 152, രചിന്‍ 123; ലോകകപ്പ് തുടക്കത്തിന്, രണ്ട് ശതകങ്ങളുടെ ചന്തവും

കിവികള്‍ക്ക് രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ സഹ ഓപ്പണര്‍ വില്‍ യങിനെ ഗോള്‍ഡന്‍ ഡക്കില്‍ നഷ്ടമായി. അപ്പോള്‍ സ്‌കോര്‍ 10 റണ്‍സ് മാത്രമായിരുന്നു
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നു രചിൻ, കോൺവെ/ പിടിഐ
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നു രചിൻ, കോൺവെ/ പിടിഐ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ത്തു. ഏകദിന ലോകകപ്പിനു സമ്മോഹന തുടക്കം നല്‍കി ന്യൂസിലന്‍ഡ് താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്. ആദ്യ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന്റെ അത്യുജ്ജ്വല വിജയം. ഒപ്പം കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ നിരാശയ്ക്ക് അവര്‍ പകരം ചോദിച്ചു. അതും രാജകീയമായി. കിവി ബ്രില്ല്യന്‍സ് എന്നു ഉദ്ഘാടന പോരിനെ വിശേഷിപ്പിക്കാം. ലോകപ്പിനു ഇതിലും തകര്‍പ്പന്‍ തുടക്കമില്ല. 

ഇംഗ്ലണ്ട് മുന്നില്‍ വച്ച 283 റണ്‍സ് ലക്ഷ്യം വെറും 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവികള്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി മിന്നല്‍ ബാറ്റിങുമായി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും വണ്‍ഡൗണ്‍ ബാറ്റര്‍ രചിന്‍ രവീന്ദ്രയും കളം നിറഞ്ഞു. ഇരുവരും ഉദ്ഘാടന പോരില്‍ തന്നെ സെഞ്ച്വറി നേടി അഹമ്മദാബാദില്‍ നിറഞ്ഞാടി. ആധികാരിക പ്രകടനം ഇരുവരും പുറത്തെടുത്തു. 

കിവികള്‍ക്ക് രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ സഹ ഓപ്പണര്‍ വില്‍ യങിനെ ഗോള്‍ഡന്‍ ഡക്കില്‍ നഷ്ടമായി. അപ്പോള്‍ സ്‌കോര്‍ 10 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ കോണ്‍വെയ്ക്ക് കൂട്ടായി രചിന്‍ എത്തിയതോടെ കഥ മാറി. വിജയത്തിനാവശ്യമായ 283റണ്‍സ് അവര്‍ കൂട്ടുകെട്ടു തീര്‍ത്തു സ്വന്തമാക്കി. വീണ ഒറ്റ വിക്കറ്റ് സാം കറന്‍ നേടി.

ഡെവോണ്‍ കോണ്‍വെ 121 പന്തില്‍ 152 റണ്‍സും 96 പന്തില്‍ 123 റണ്‍സും എടുത്തു ഇംഗ്ലീഷ് ബൗളിങിനെ തല്ലി വശംക്കെടുത്തി. ഒരു പഴതും ഇല്ലാതെ ബാറ്റ് വീശിയ ഇരുവരും ടീമിനെ അവരുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയത്തിലേക്കാണ് നയിച്ചത്. 19 ഫോറുകളും മൂന്ന് സിക്‌സും പറത്തിയാണ് കോണ്‍വെയുടെ മിന്നും ശതകം. 11 ഫോറും അഞ്ച് സിക്‌സുമായിരുന്നു രചിന്റെ ബാറ്റില്‍ നിന്നു പിറന്നത്. താരത്തിന്റെ കന്നി സെഞ്ച്വറി. ഏകദിനത്തിലെ ആദ്യ ശതകമാണ് രചിന്‍ അഹമ്മദാബാദില്‍ കുറിച്ചത്. 

നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 

കൃത്യമായ ഇടവേളകളികളില്‍ വിക്കറ്റുകള്‍ വീണത് കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമത്തിനു തിരിച്ചടിയായി. 86 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. 

മികച്ച തുടക്കമാണ് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ ഇംഗ്ലണ്ടിനു നല്‍കിയത്. എന്നാല്‍ സഹ ഓപ്പണര്‍ ഡേവിഡ് മാലനു പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. സ്‌കോര്‍ 40ല്‍ നില്‍ക്കെ ഇംഗ്ലണ്ടിനു മാലനെ നഷ്ടമായി. താരം 14 റണ്‍സുമായി മടങ്ങി.

പിന്നീടെത്തിയ ജോ റൂട്ട് ഒരറ്റം കാത്തു. അതിനിടെ ഹാരി ബ്രൂക് (25), മൊയീന്‍ അലി (11) എന്നിവരേയും ഇംഗ്ലണ്ടിനു നഷ്ടമായി. പിന്നീട് അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ റൂട്ടിനു കൂട്ടായി എത്തിയതോടെയാണ് ഇംഗ്ലണ്ട് ട്രാക്കിലായത്. ഇരുവരും ചേര്‍ന്നു അഞ്ചാം വിക്കറ്റില്‍ 70 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 

രണ്ട് വീതം സിക്സും ഫോറും സഹിതം ബട്ലര്‍ 42 പന്തില്‍ 43 റണ്‍സെടുത്തു. ബട്ലര്‍ മടങ്ങിയതിനു പിന്നാലെ എത്തിയ ലിയാം ലിവിങ്സ്റ്റന്‍ (20) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. ഏഴാം വിക്കറ്റായി ജോ റൂട്ടും മടങ്ങി. 

സാം കറന്‍ (14), ക്രിസ് വോക്സ് (11) എന്നിവരും അധികം ക്രീസില്‍ നിന്നില്ല. പുറത്താകാതെ നിന്ന ആദില്‍ റഷീദ് (15), മാര്‍ക് വുഡ് (13) എന്നിവര്‍ ചേര്‍ന്ന് പൊരുതാവുന്ന സ്‌കോറിലേക്ക് ഇംഗ്ലീഷ് സ്‌കോര്‍ എത്തിച്ചു. 

ന്യൂസിലന്‍ഡിനായി മാര്‍ക്ക് ഹെന്റി മികച്ച ബൗളിങ് നടത്തി. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ച സാന്റ്നറും തിളങ്ങി. താരം രണ്ട് വിക്കറ്റുകളെടുത്തു. ഗ്ലെന്‍ ഫിലിപ്സും രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, രചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com