ന്യൂഡല്‍ഹി: ഡെങ്കിപ്പനിയെ തുടര്‍ന്നു വിശ്രമിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു ഓസ്‌ട്രേലിയക്കെതിരായ ആദ്യ പോരാട്ടം നഷ്ടമായിരുന്നു. ഡെങ്കിപ്പനിയില്‍ നിന്നു താരം ഏറെക്കുറെ മുക്തനായിട്ടുണ്ട്. എങ്കിലും അസ്വസ്ഥകള്‍ പൂര്‍ണമായി മാറിയിട്ടില്ല. അതിനാല്‍ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം പോരും ശുഭ്മാന്‍ ഗില്ലിനു നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം 11നു ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ പോരാട്ടം. മൂന്നാം പോരില്‍ ഇന്ത്യ പാകിസ്ഥാനുമായി നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 14നാണ് ബ്ലോക്ക് ബസ്റ്റര്‍ പോര്.
അതേസമയം താരം ടീമിനൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗില്‍ ചെന്നൈയിലോ, ചണ്ഡീഗഢിലെ സ്വന്തം വീട്ടിലോ വിശ്രമിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ താരം ടീമിനൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമെന്നാണ് വിവരം.
'ഗില്‍ അതിവേഗം സുഖം പ്രാപിക്കുന്നുണ്ട്. അതിനാല്‍ തന്നെ അദ്ദേഹം ടീമിനൊപ്പം ഡല്‍ഹിയിലേക്ക് എത്തും. ആരോഗ്യം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും താരം എപ്പോള്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുക'- ടീമിനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ആദ്യ മത്സരത്തിനു തൊട്ടു മുന്‍പാണ് ഗില്ലിനു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ഗില്ലിനു പകരം ഇഷാന്‍ കിഷനാണ് കളിച്ചത്. മത്സരത്തില്‍ ഇഷാന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയും ചെയ്തു. ഈ ലോകകപ്പിലെ താരമാകുമെന്ന പ്രതീക്ഷിക്കപ്പെട്ട ഗില്ലിനു ടൂര്‍ണമെന്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ഉള്ളപ്പോള്‍ ബാധിച്ച ഡെങ്കിപ്പനി വലിയ തിരിച്ചടിയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ