അതേ നാണയത്തില്‍ മറുപടി; ഓപ്പണിങില്‍ സെഞ്ച്വറി കൂട്ടുകെട്ട്; പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടം

ഓപ്പണിങില്‍ പാകിസ്ഥാന്‍ 134 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 61 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സെടുത്ത് ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് മടങ്ങി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ബംഗളൂരു: കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ ഓസ്‌ട്രേലിയക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. ലോകകപ്പില്‍ 368 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന പാക് നിര ഓപ്പണിങില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറി നേടി. ഒടുവില്‍ കൂട്ടുകെട്ട് പൊളിച്ച് മാര്‍ക്കസ് സ്റ്റോയിനിസ് ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 

ഓപ്പണിങില്‍ പാകിസ്ഥാന്‍ 134 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 61 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സെടുത്ത് ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് മടങ്ങി. നിലവില്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയില്‍. 70 റണ്‍സുമായി ഇമം ഉള്‍ ഹഖും 12 റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസമും ക്രീസില്‍. 

ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ബോര്‍ഡില്‍ ചേര്‍ത്തത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സ്. ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍- മിച്ചല്‍ മാര്‍ഷ് സഖ്യത്തിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടില്‍ മികച്ച സ്‌കോറാണ് ഓസ്ട്രേലിയ പടുത്തുയര്‍ത്തിയത്. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ഒരു താരവും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിക്കാത്തത് പാകിസ്ഥാന് രക്ഷയായി. അല്ലെങ്കില്‍ സ്‌കോര്‍ 400 കടക്കുമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് സഖ്യം 259 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് കളം വിട്ടത്. 

വെടിക്കെട്ട് ബാറ്റിങാണ് ഓസീസ് ഓപ്പണര്‍മാര്‍ നടത്തിയത്. വാര്‍ണറും മാര്‍ഷും സെഞ്ച്വറി നേടി കളം വിട്ടു. വാര്‍ണര്‍ 124 പന്തില്‍ 14 ഫോറും ഒന്‍പത് സിക്സും സഹിതം വാരിയത് 163 റണ്‍സ്. മാര്‍ഷ് 108 പന്തില്‍ പത്ത് ഫോറും ഒന്‍പത് സിക്സും സഹിതം നേടിയത് 121 റണ്‍സ്. 

പിന്നീടെത്തിയവരില്‍ മാര്‍ക്കസ് സ്റ്റോയിനിസ് (21), ജോഷ് ഇംഗ്ലിസ് (13) എന്നിവര്‍ മാത്രം രണ്ടക്കം കടന്നു. ഇന്നിങ്സിലെ മൂന്നാമത്തെ വലിയ സ്‌കോര്‍ പാക് ബൗളര്‍മാര്‍ നല്‍കിയ എക്സ്ട്രാ റണ്‍സ് ആണ്. 25 റണ്‍സാണ് ഇങ്ങനെ ഓസീസിന് കിട്ടിയത്.

തുടക്കത്തില്‍ തല്ല് വാങ്ങിയ ഹാരിസ് റൗഫ് അടക്കമുള്ള ബൗളര്‍മാര്‍ പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് ബാറ്റിങിനെ പിടിച്ചു നിര്‍ത്തി. പാക് നിരയില്‍ ഷഹീന്‍ ഷാ അഫ്രീദി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. റൗഫ് മൂന്ന് വിക്കറ്റും വീഴ്ത്തി. ഉസാമ മിര്‍ ഒരു വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com