ധരംശാല: 19 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ തുടങ്ങിയത്. എന്നാല്‍ ഡാരില്‍ മിച്ചലും രചിൻ രവീന്ദ്രയും ചേര്‍ന്നു ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സിനു കരുത്ത് പകര്‍ന്നു. മിച്ചല്‍ ചരിത്ര സെഞ്ച്വറി കുറിച്ചാണ് ക്രീസ് വിട്ടത്. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ന്യൂസിലന്‍ഡ് താരം ഇന്ത്യക്കെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടുന്നത്. ചരിത്രത്തിലെ രണ്ടാമത്തെ കിവി താരം. 1975ലെ പ്രധമ ലോകകപ്പില്‍ ഗ്ലെന്‍ ടെര്‍ണറാണ് ആദ്യമായും അവസാനമായും ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയത്.
ഒരു ഘട്ടത്തില്‍ കിവികള്‍ 300 കടക്കുമെന്നു തോന്നിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ അവര്‍ 273 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യക്കെതിരെ വേറിട്ടു നിന്ന താരമാണ് മിച്ചല്‍. 127 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 130 റണ്‍സാണ് താരം നേടിയത്. മത്സര ശേഷം ഇന്ത്യന്‍ ബൗളിങിനെ പുകഴ്ത്തി താരം ശ്രദ്ധേയമായ ചില മികവുകള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിങ് വേള്‍ഡ് ക്ലാസാണെന്നു മിച്ചല്‍ പറയുന്നു. ഇന്ത്യന്‍ ബൗളിങിന്റെ ലോകത്തര മികവ് കളിയില്‍ സവിശേഷമായി നിന്നെന്നു താരം പറയുന്നു.
ഇന്ത്യയുടെ ബൗളിങ് ശ്രദ്ധേയമായിരുന്നു. ലോകത്തരം. ബുമ്ര, ഷമി, സിറാജ് സഖ്യത്തിന്റെ ഡെത്ത് ഓവര്‍ വേള്‍ഡ് ക്ലാസ് എന്നു തന്നെ വിശേഷിപ്പിക്കാം. അവര്‍ എറിഞ്ഞ 30 ഓവറികള്‍ ഞങ്ങളെ ശരിക്കും വെള്ളം കുടിപ്പിച്ചു. മധ്യനിരയെ ക്ഷണം മടക്കി ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. മത്സരം കൂടുതല്‍ കടുപ്പിക്കാമായിരുന്നു. പക്ഷേ അതിനു ഞങ്ങള്‍ക്ക് സാധിച്ചില്ല.
ധരംശാലയിലെ സ്റ്റേഡിയം മനോഹരമാണ്. ക്രിക്കറ്റിനു പറ്റിയ വേദി. കളിക്കിടെ മഞ്ഞ് വന്നത് ആസ്വദിച്ചു. ഇതിനു മുന്‍പ് വെല്ലിങ്ടനിലെ കരോറി പാര്‍ക്കില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മൂടല്‍ മഞ്ഞില്‍ കളിച്ചിട്ടുണ്ട്. മലനിരകള്‍ കണ്ട് ക്രിക്കറ്റ് കളിക്കുന്നതൊക്കെ അതിശയിപ്പിക്കുന്ന അനുഭവമാണ്- മിച്ചല്‍ വാചാലനായി.
ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോള്‍ മിച്ചല്‍ അക്ഷോഭ്യനായി മറുപുറം കാത്താണ് മിച്ചല്‍ ക്രീസ് വിട്ടത്. വീരോചിത ഇന്നിങ്‌സായിരുന്നു താരത്തിന്റേത്. അവസാന ഓവറിന്റെ അഞ്ചാം പന്തിലാണ് മിച്ചല്‍ കീഴടങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ