ജയ്പുര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ ഹാട്രിക്ക് വിക്കറ്റുകള്‍ നേടിയ പോരാട്ടത്തില്‍ മിസോറമിനെ അനായാസം വീഴ്ത്തി മുംബൈ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ ഒന്‍പത് വിക്കറ്റിനാണ് മുംബൈ വിജയിച്ചത്.
ആദ്യം ബാറ്റിങിന് ഇറങ്ങിയ മിസോറാമിന്റെ പോരാട്ടം 18.3 ഓവറില്‍ വെറും 76 റണ്‍സില്‍ തീര്‍ക്കാന്‍ മുംബൈക്ക് സാധിച്ചു. വിജയത്തിലേക്ക് ബാറ്റേന്തിയ മുംബൈ വെറും ആറോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 77 റണ്‍സെടുത്താണ് വിജയിച്ചത്.
രണ്ടാം ഓവറിലെ നാല്, അഞ്ച്, ആറ് പന്തുകളിലാണ് തുഷാര്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയത്. മിസോറം ഓപ്പണര്‍ വികാഷ് കുമാറിനെ ക്ലീന്‍ ബൗള്‍ഡാക്കി ആദ്യ വിക്കറ്റ് വീഴ്ത്തിയ തുഷാര്‍ അഞ്ചാം പന്തില്‍ ജെഹു ആന്‍ഡേഴ്‌സിനെ വിക്കറ്റ് കീപ്പര്‍ പ്രസാദ് പവാറിന്റെ കൈകളിലെത്തിച്ചു. ആറാം പന്തില്‍ ജോസഫ് ലാല്‍തംഖുമയേയും പ്രസാദിന്റെ കൈകളിലെത്തിച്ചു. മത്സരത്തില്‍ 3.3 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി തുഷാര്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.
ജയം തേടിയിറങ്ങിയ മുംബൈക്കായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ തിളങ്ങി. താരം 22 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സെടുത്തു. ശിവം ഡുബെ അഞ്ച് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 17 റണ്‍സ് വാരി. ഇരുവരും പുറത്താകാതെ നിന്നു. 14 റണ്‍സെടുത്ത അംഗ്രിഷ് രഘുവന്‍ഷിയുടെ വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ