'എന്റെ പിഴ, ക്യാപ്റ്റനെന്ന നിലയില്‍ പരാജയപ്പെട്ടു'- പുറത്താകല്‍ ഉറപ്പിച്ച് ഇംഗ്ലണ്ട് നായകന്‍
ബംഗളൂരു: നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ ദയനീയ പ്രകടനം തുടരുന്നു. ശ്രീലങ്കയോടും തോറ്റതോടെ അവരുടെ ലോകകപ്പിലെ നിലനില്‍പ്പ് തന്നെ ഏതാണ്ട് അവസാനിച്ച മട്ടാണ്. ടീമിന്റെ പരിതാപകരമായ അവസ്ഥ അങ്ങേയറ്റത്തെ നിരാശ സമ്മാനിക്കുന്നതാണെന്നു വ്യക്തമാക്കി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍.
'ഞങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്നു ഏതാണ്ട് പുറത്തായിരിക്കുന്നു. അവിശ്വസനീയമായ നിരാശയാണ് നിലവിലെ അവസ്ഥ. ഇന്ത്യയിലേക്ക് വിമാനം കയറുമ്പോള്‍ ടീമെന്ന നിലയില്‍ മികച്ച നിലവാരത്തിലായിരുന്നു ഞങ്ങള്‍. എന്നാല്‍ ആസൂത്രണം ചെയ്തപോലെ ഒന്നുമല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചത്.'
നായകന്‍, ബാറ്റര്‍ എന്നീ നിലകളില്‍ ബട്‌ലര്‍ വമ്പന്‍ പരാജയമായിരുന്നു. അഞ്ച് കളികളില്‍ നിന്നു വെറും 95 റണ്‍സ് മാത്രമാണ് താരം നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ മുന്നില്‍ നിന്നു നയിക്കാന്‍ തനിക്കു സാധിച്ചില്ലെന്നും ബട്‌ലര്‍ സമ്മതിച്ചു.
'എന്റെ പ്രകടനം മോശമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ പരാജയപ്പെട്ടു. മികച്ച പ്രകടനം നടത്തി ടീമിനെ മുന്നില്‍ നിന്നു നയിക്കാനാണ് ഞാനും ആഗ്രഹിച്ചത്. എന്നാല്‍ അതിനു സാധിച്ചില്ല. ലോകകപ്പിനു ശേഷം എന്റെ ക്യാപ്റ്റന്‍ സ്ഥാനം നിലനില്‍ക്കുമോ എന്നു ഉറപ്പില്ല.'
'ടീമിന്റെ പ്രകടനത്തില്‍ മത്സരക്രമത്തെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ഞങ്ങള്‍ക്ക് അനുകൂലമായി നിരവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നും മുതലെടുക്കാന്‍ ടീമിനു സാധിച്ചില്ല. അതാണ് കാര്യം.'
'പരിശീലകര്‍, ആരാധകര്‍ എല്ലാവരും ഞങ്ങളെ മികച്ച രീതിയിലാണ് പിന്തുണച്ചത്. എന്നാല്‍ അവരെയെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീം പുറത്തെടുത്തത്. കഠിനമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. അങ്ങേയറ്റം നിരാശപ്പെടുത്തുന്ന അവസ്ഥ'- ബട്‌ലര്‍ തുറന്നു പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ