ചെന്നൈ: ഈ ലോകകപ്പില്‍ ഒരു കളിയില്‍ ഒഴികെ അഞ്ചില്‍ നാല് മത്സരങ്ങളിലും 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത ടീമാണ് ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 428 റണ്‍സ്. ഓസ്‌ട്രേലിയക്കെതിരെ 311 റണ്‍സ്. ഇംഗ്ലണ്ടിനെതിരെ 399 റണ്‍സ്. ബംഗ്ലാദേശിനെതിരെ 382 റണ്‍സ്. ഇന്ന് പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ തങ്ങളുടെ ലക്ഷ്യം 350 റണ്‍സിനു മുകളില്‍ സ്‌കോറാണെന്നു വ്യക്തമാക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ.
'350നു മുകളില്‍ സ്‌കോര്‍ ചെയ്യാനുള്ള അവസരം ചെന്നൈയിലുണ്ടെങ്കില്‍ അതിനു ശ്രമിക്കും. നിലവില്‍ ബാറ്റിങില്‍ നന്നായി തിളങ്ങാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അതിനാല്‍ ചെന്നൈയില്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ നോക്കും.'
'വിക്കറ്റ് വിലയിരുത്തിയായിരിക്കും ടീമിന്റെ നീക്കം. ബാറ്റിങിന് അനുകൂലമാണ് കാര്യങ്ങളെങ്കില്‍ നന്നായി ബാറ്റ് ചെയ്യാനുള്ള ശ്രമം നടത്തും. ഇനി അങ്ങനെയല്ല സാഹചര്യം എങ്കില്‍ മത്സരത്തിലുടനീളം മികച്ച കളി പുറത്തെടുക്കാനായിരിക്കും ടീം ശ്രദ്ധിക്കുക'- ടെംബ ബവുമ പറഞ്ഞു.
ചെന്നൈയിലെ ഏറ്റവും വലിയ സ്‌കോര്‍ ലോകകപ്പില്‍ പിറന്നത് 1996ലാണ്. അന്ന് ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയ നേടിയ 289 റണ്‍സാണ് ഇവിടത്തെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍. ആ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്ക തിരുത്തുമോ എന്നു കണ്ടറിയാം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ