ചെന്നൈ: ലോകകപ്പിലെ 45 ഗ്രൂപ്പ് പോരാട്ടങ്ങളില്‍ 25 എണ്ണം പൂര്‍ത്തിയായി. പത്ത് ടീമുകള്‍ അഞ്ച് വീതം മത്സരങ്ങളും കളിച്ചു. ഇനി ശേഷിക്കുന്നത് നാല് മത്സരങ്ങള്‍. ടൂര്‍ണമെന്റ് പാതി ദൂരം പിന്നിടുമ്പോള്‍ ഏറ്റവും ശ്രദ്ധേയം നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്റെ നിലനില്‍പ്പാണ്. ഏറെക്കുറെ അവരുടെ പ്രതീക്ഷകള്‍ അവസാനിച്ച മട്ടാണ്. പാകിസ്ഥാന്‍ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നു. ഈ മത്സരവും പാകിസ്ഥാന്‍ തോറ്റാല്‍ അവരുടെ കാര്യവും ഏതാണ്ട് തീരുമാനത്തിലെത്തും.
അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ചു നില്‍ക്കുന്ന ഇന്ത്യക്ക് ഇനി നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഇതില്‍ ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഏതാണ്ട് ഉറപ്പിക്കാം. നെറ്റ് റണ്‍ റേറ്റും അനുകൂലം. ഏഴെണ്ണം വിജയിച്ചാല്‍ പിന്നെ ഒരു സംശയവുമില്ല. ശേഷിക്കുന്ന മൂന്ന് സ്ഥാനത്തേക്ക് മാത്രമായിരിക്കും മറ്റ് ടീമുകള്‍ക്ക് മത്സരം.
അഞ്ചില്‍ നാല് വിജയങ്ങളുമായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക ഇന്ന് പാകിസ്ഥാനെ വീഴ്ത്തിയാല്‍ അവരും സെമിയോട് കൂടുതല്‍ അടുക്കും. സമാന നിലയിലാണ് ന്യൂസിലന്‍ഡും. അഞ്ചില്‍ നാലെണ്ണം ജയിച്ചു നില്‍ക്കുന്നു. അവര്‍ക്കും സെമി പ്രതീക്ഷ ആവോളമുണ്ട്.
ഓസ്‌ട്രേലിയയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ചു നില്‍ക്കുന്ന അവരും സെമി സ്വപ്‌നം കാണുന്നു. ശേഷിക്കുന്ന നാലില്‍ മൂന്ന് മത്സരങ്ങളെങ്കിലും ജയിച്ചാല്‍ അവരും സെമിയിലെത്തും. നിലവില്‍ നെറ്റ് റണ്‍ റേറ്റ് അനുകൂലമായി നില്‍ക്കുന്നു.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ശരിക്കും അഗ്നി പരീക്ഷ നേരിടേണ്ടത്. അവര്‍ക്ക് സെമി ഉറപ്പിക്കാന്‍ നാലില്‍ നാലും വിജയിക്കണമെന്ന നിലയാണ്. മൂന്ന് ടീമുകളും അഞ്ചില്‍ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയാണ് നില്‍ക്കുന്നത്.
ഇംഗ്ലണ്ടിനൊപ്പം ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് ഒരു വിജയം മാത്രമായി നില്‍ക്കുന്നവര്‍. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിക്കുകയും മറ്റ് ടീമുകളുടെ മത്സര ഫലം അനുകൂലമാകുകയും നെറ്റ് റണ്‍റേറ്റുമെല്ലാം വിചാരിച്ച പോലെ വരികയും ചെയ്താല്‍ മാത്രമേ ഈ മൂന്ന് ടീമുകള്‍ക്ക് ഇനി സാധ്യത നിലനില്‍ക്കുന്നുള്ളു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ