ചെന്നൈ: പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക നാടകീയമായാണ് മത്സരം വിജയിച്ചത്. ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ വിജയത്തിന്റെ വക്കിലെത്തിയിരുന്നു. 46ാം ഓവറില്‍ ഹാരിസ് റൗഫിന്റെ പന്തില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററായ ടബ്‌രിസ് ഷംസി വിക്കറ്റിനു മുന്നില്‍ കുടുങ്ങി. എന്നാല്‍ അംപയര്‍ ഔട്ട് വിളിച്ചില്ല. ഡിആര്‍എസിലും പാക് ടീമിനു അനുകൂലമായില്ല ഫലം. ഇക്കാര്യത്തില്‍ തന്റെ കാഴ്ചപ്പാട് പങ്കിടുകയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം.
'ഔട്ട് അനുവദിക്കാതിരുന്നത് സ്വാഭാവികമാണ്. കളിയില്‍ ഇങ്ങനെയെല്ലാം സംഭവിക്കും. അംപയര്‍ ഔട്ട് വിളിക്കാഞ്ഞത് നിരാശപ്പെടുത്തി എന്നത് സത്യമാണ്. ആ ഔട്ട് അനുവദിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ നിലനിര്‍ത്താമായിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊരു നിലയിലാണ്.'
'ദക്ഷിണാഫ്രിക്കക്കെതിരെ കടുത്ത സമ്മര്‍ദ്ദത്തിലാണ് കളിച്ചത്. ഞങ്ങള്‍ക്ക് നന്നായി കളിക്കാനും സാധിച്ചില്ല. ടീം വിജയിക്കുമ്പോള്‍ സഹ താരങ്ങളുമായി കമ്യൂണിക്കേറ്റ് ചെയ്യുക എളുപ്പമാണ്. എന്നാല്‍ പരാജയപ്പെടുമ്പോള്‍ അതെളുപ്പം സാധിക്കില്ല.'
'ടീം അംഗങ്ങളുമായി കൂടുതല്‍ ആശയ വിനിമയം നടത്തേണ്ടതുണ്ട്. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ മികച്ച രീതിയില്‍ കളിക്കുകയാണ് ലക്ഷ്യം'- ബാബര്‍ പറഞ്ഞു.
മത്സരത്തില്‍ അവസാന ബാറ്ററായ ഷംസിയുടെ വിക്കറ്റിനായി പാക് താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ അംപയര്‍ നോട്ടൗട്ട് വിളിച്ചു. ഡിആര്‍എസില്‍ പന്ത് ലെഗ് സ്റ്റെംപിനെ ഉരസി കടന്നു പോകുന്നതായി കാണിച്ചു. എന്നാല്‍ ഫീല്‍ഡ് അംപയറുടെ തീരുമാനത്തെ സാധൂകരിച്ച് മൂന്നാം അംപയറും നിലപാടെടുത്തു. പിന്നാലെ കേശവ് മഹാരാജ് ബൗണ്ടറിയടിച്ച് ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ചു. നാലാം തുടര്‍ തോല്‍വിയോടെ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ക്കും മങ്ങലേറ്റു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ