കാൻഡി: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടം മഴയിൽ ഒലിച്ചു പോയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ അർധ സെഞ്ച്വറി ശ്രദ്ധേയമായി. ഇന്ത്യ തകർച്ചയെ അഭിമുഖീകരിച്ചപ്പോൾ വൈസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയർത്തി ഇഷാൻ ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചു.
81 പന്തുകൾ നേരിട്ട് രണ്ട് സിക്സും ഒൻപത് ഫോറും സഹിതം താരം 82 റൺസ് വാരി. മിന്നും പ്രകടനത്തിനു പിന്നാലെ താരം ഒരു അപൂർവ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. ഏഷ്യാ കപ്പിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡാണ് യുവ താരം സ്വന്തം പേരിലാക്കിയത്. ഇതിഹാസ താരവും മുൻ നായകനുമായ മഹേന്ദ്ര സിങ് ധോനിയുടെ 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇഷാൻ കാൻഡിയിലെ പല്ലക്കീലിൽ തിരുത്തിയത്.
ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മികച്ച ഇന്നിങ്‌സോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന എം.എസ് ധോനിയുടെ റെക്കോഡ് മറികടന്ന് ഇഷാന്‍ കിഷന്‍. 2008ലെ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരേ തന്നെ ധോനി കുറിച്ച 76 റണ്‍സിന്റെ റെക്കോർഡാണ് ഇഷാൻ പഴങ്കഥയാക്കിയത്.
ഏകദിനത്തിൽ മിന്നും ഫോമിലാണ് ഇഷാൻ ബാറ്റ് വീശുന്നത്. തുടർച്ചയായി നാലാം മത്സരത്തിലാണ് താരം 50നു മുകളിൽ സ്കോർ ചെയ്യുന്നത്. വിൻഡീസിനെതിരായ പരമ്പരയിൽ തുടർച്ചയായി മൂന്ന് മത്സരത്തിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു. ആ ഫോം താരം തുടരുകയായിരുന്നു.
തുടർച്ചയായി നാല് ഇന്നിങ്സുകളിൽ അർധ സെഞ്ച്വറി നേടി താരം മറ്റൊരു പട്ടികയിലും കയറി. ഇതിഹാസങ്ങൾക്കൊപ്പമാണ് യുവ താരം തന്റെ പേരും എഴുതി ചേർത്തത്. ഇന്ത്യക്കായി ഏകദിനത്തിൽ നാല് തുടർ അർധ ശതകങ്ങൾ നേടിയ താരങ്ങൾക്കൊപ്പമാണ് ഇഷാനും എത്തിയത്.
മുൻ ക്യാപ്റ്റൻമാരായ മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി, ബാറ്റിങ് മാസ്ട്രോ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‍ലി, ധോനി, സുരേഷ് റെയ്ന, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ