പാരിസ്: ദീർഘ ദൂര കുതിരയോട്ട മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി തിരൂർ കൽപ്പകഞ്ചേരി സ്വദേശിയായ നിദ അൻജും ചേലാട്ട്. ഫ്രാൻസിൽ നടന്ന വേൾഡ് ഇക്വസ്ട്രിയൻ എൻഡുറൻസ് പോരാട്ടത്തിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞ നാല് ഘട്ടങ്ങൾ പൂർത്തിയാക്കിയാണ് നിദ ചരിത്രമെഴുതിയത്. ചാമ്പ്യൻഷിപ്പിലെ ദൂരമായ 120 കിലോമീറ്റർ പിന്നിട്ട നിദ ഈ ദൂരം താണ്ടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് സ്വന്തമാക്കിയത്.
ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിലാണ് പോരാട്ടം അരങ്ങേറിയത്. ദുർഘടമായ വഴികൾ കുതിരപ്പുറത്തു താണ്ടി നിദ ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയായി ഇതോടെ മാറി.
7.29 മണിക്കൂർ കൊണ്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത 21 കാരി നിദയും എപ്സിലോൺ സലോ എന്നു പേരിട്ട കുതിരയും 120 കിലോമീറ്റർ ദൂരം താണ്ടിയത്. 16.7 കിലോമീറ്റർ വേഗമാണ് നിദ മത്സരത്തിൽ നിലനിർത്തിയത്.
മത്സര പാതയിൽ കുതിരയ്ക്ക് ഒരു പരിക്കും ഏൽക്കാൻ പാടില്ല. അത്രയും ശ്രദ്ധയോടെ റൈഡർ ദൂരം താണ്ടണം. നാല് ഘട്ടങ്ങളാണ് മത്സരത്തിനുള്ളത്. ഓരോ ഘട്ടം കഴിയുമ്പോഴും മൃഗ പരിപാലന വിദഗ്ധർ കുതിരകളുടെ ആരോഗ്യ, കായിക ക്ഷമത പരിശോധിക്കും. കുതിരയുടെ ആരോഗ്യത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും മത്സരത്തിൽ നിന്നു പുറത്താകും.
ഇന്ത്യയടക്കം 25 രാജ്യങ്ങളിലെ 70 താരങ്ങളാണ് നിദയ്ക്കൊപ്പം മത്സരത്തിൽ പങ്കെടുത്തത്. 33 കുതിരകൾ കായിക ക്ഷമതയിൽ പരാജയപ്പെട്ടു പുറത്തായി. നിദ ആദ്യ ഘട്ടത്തിൽ 23ാം സ്ഥാനത്തും രണ്ടാം ഘട്ടത്തിൽ 26ലും മൂന്നാം വട്ടം 24ാം സ്ഥാനത്തും ഫൈനൽ ഘട്ടത്തിൽ 21ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
വ്യക്തിഗത ഇനത്തിൽ സ്വർണം, വെള്ളി മെഡലുകൾ യുഎഇ താരങ്ങൾ സ്വന്തമാക്കി. ടീം ഇനത്തിൽ ഫ്രാൻസും ബഹ്റൈനുമാണ് വിജയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ