കൊളംബോ: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ടീമിൽ നിന്നു ഒഴിവാക്കിയ താരങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കില്ലെന്നു വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. 15 അംഗ ടീമിനെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. ടീം പ്രഖ്യാപിക്കേണ്ട അവസാന ദിനമായ ഇന്നാണ് ഔദ്യോഗികമായി പട്ടിക പുറത്തുവിട്ടത്. പിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രോഹിത് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പുറത്തെ പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് രോഹിതിന്റെ പ്രതികരണം. നിലവിൽ ലഭ്യമായ ഏറ്റവും മികച്ച താരങ്ങളാണ് ലോകകപ്പ് ടീമിലെന്നു നായകൻ വ്യക്തമാക്കി.
'പുറത്തെ ബഹളങ്ങൾ ശ്രദ്ധിക്കാൻ ഞങ്ങൾക്ക് സമയം ഇല്ല. താത്പര്യവും. വാർത്താ സമ്മേളനത്തിൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കു. അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറില്ലെന്നും മറുപടി പറയാൻ സാധിക്കില്ലെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.'
'ലഭ്യമായ ഏറ്റവും മികച്ച ടീമിനെയാണ് ലോകകപ്പിനായി തിരഞ്ഞെടുത്തത്. നല്ല ഡെപ്തുള്ള ബാറ്റിങ് നിരയാണിത്. ഹർദിക് പാണ്ഡ്യയുടെ പ്രകടനമായിരിക്കും ലോകകപ്പിൽ നിർണായകമാകുക'- രോഹിത് വ്യക്തമാക്കി.
ഇന്ത്യ വേദിയാകുന്ന ലോകകപ്പ് പോരാട്ടങ്ങൾക്ക് ഒക്ടോബർ അഞ്ചിനാണ് തുടക്കമാകുന്നത്. ഇംഗ്ലണ്ട്- ന്യൂസിലൻഡ് പോരാട്ടമാണ് ഉദ്ഘാടന മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയയുമായാണ്. ഒക്ടോബർ എട്ടിനാണ് ഇന്ത്യ ലോകകപ്പ് പോരിനിറങ്ങുന്നത്. നവംബർ 19നാണ് ഫൈനൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ