തോൽവിയിലും കൈവിടാത്ത സത്യസന്ധത! യു എസ് ഓപ്പൺ ഫൈനലിൽ സ്വന്തം പിഴവ് ചൂണ്ടിക്കാട്ടി രോഹൻ ബൊപ്പണ്ണ
യു എസ് ഓപ്പൺ പുരുഷ ഡബിൾസ് ഫൈനലിൽ തോൽവി സമ്മതിക്കേണ്ടിവന്നെങ്കിലും ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ കാണിച്ച സത്യസന്ധതയാണ് ശ്രദ്ധനേടുന്നത്. അമേരിക്കയുടെ രാജീവ് റാം, ബ്രിട്ടന്റെ ജോ സാലിസ്ബറി സഖ്യത്തോട് ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ അമ്പയർ പോലും ശ്രദ്ധിക്കാതിരുന്ന സ്വന്തം പിഴവ് ചൂണ്ടിക്കാട്ടുകയായിരുന്നു താരം. തന്റെ പ്രവർത്തി എതിർ ടീമിന്റെ സ്കോർബോർഡിൽ പോയിന്റ് ഉയർത്തുമെന്നറിഞ്ഞിട്ടും അർഹതയില്ലാത്ത പോയിന്റ് വിട്ടുകൊടുക്കാനുള്ള ബൊപ്പണ്ണയുടെ സ്പോർട്ട്സ്മാൻഷിപ്പിന് കൈയടിക്കുകയാണ് ആരാധകർ.
ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യൂ എബ്ഡനും ചേർന്ന സഖ്യത്തെയാണ് അമേരിക്കൻ സഖ്യം ഫൈനലിൽ തോൽപ്പിച്ചത്. ആദ്യ സെറ്റ് 2–6ന് ബൊപ്പണ്ണ-എബ്ഡൻ സഖ്യം നേടിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകൾ 6–3, 6–4 എന്ന സ്കോറിന് രാജീവ് റാം – ജോ സാലിസ്ബറി സഖ്യം സ്വന്തമാക്കി. മൂന്നാം സെറ്റിനിടെയാണ് ബൊപ്പണ്ണ സ്കോർ വിട്ടുനൽകിയത്. എതിരാളികൾ പായിച്ച ഷോട്ട് എബ്ഡൻ വിദഗ്ധമായി തിരിച്ചയച്ചെങ്കിലും സഹതാരത്തിന്റെ റാക്കറ്റിലേക്കെത്തുന്നതിന് മുമ്പ് ബോൾ തന്റെ കൈത്തണ്ടയിൽ തട്ടിയെന്ന് അമ്പയറോട് ബോപ്പണ്ണ പറഞ്ഞു. മത്സരശേഷം ബോപ്പണ്ണയുടെ സത്യസന്ധതയെ എതിർ ടീമംഗമായ രാജീവ് റാം അഭിനന്ദിക്കുകയും ചെയ്തു. പരാജയപ്പെട്ടെങ്കിലും ഗ്രാന്റ് സ്ലാം ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് ബൊപ്പണ്ണ നേടി.
അതേസമയം, യു എസ് ഓപ്പൺ പുരുഷ സിംഗിൾസിൽ നൊവാക് ജോക്കോവിച്ച് അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. ജോക്കോവിച്ചിന്റെ മുപ്പത്തിയാറാമത് ഗ്രാൻഡ് സ്ലാം ഫൈനൽ മൽസരമാണ് തിങ്കളാഴ്ച നടക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ