മുംബൈ: ഏഷ്യന്‍ ഗെയിംസിലെ ടി20 ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ ഇതിഹാസ ബാറ്ററും ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) തലവനുമായ വിവിഎസ് ലക്ഷ്മണ്‍, മുന്‍ ഇന്ത്യന്‍ താരം ഋഷികേശ് കനിത്കര്‍ എന്നിവര്‍ പരിശീലിപ്പിക്കും. ഇരുവരേയും ടീമിന്റെ പരിശീലകരായി ബിസിസിഐ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ പുരുഷ ടീമിനെ നേരത്തെയും ലക്ഷ്മണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിനു വിശ്രമം അനുവദിച്ച ഘട്ടത്തിലാണ് ലക്ഷ്മണ്‍ ടീമിന്റെ താത്കാലിക കോച്ചായത്. മികച്ച ഫലവും അദ്ദേഹം സൃഷ്ടിച്ചു.
കനിത്കറും നേരത്തെ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ പങ്കെടുത്ത ത്രിരാഷ്ട്ര ടി20 പരമ്പര, വനിതാ ടി20 ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കനിത്കര്‍ പരിശീലിപ്പിച്ചിട്ടുണ്ട്.
പുരുഷ വിഭാഗത്തില്‍ ഋതുരാജ് ഗെയ്ക്‌വാദ് ക്യാപ്റ്റനായ രണ്ടാം നിര ടീമിനെയാണ് കളിപ്പിക്കുന്നത്. വനിതാ വിഭാഗത്തില്‍ മുതിര്‍ന്ന താരങ്ങളുള്‍പ്പെടയുള്ളവര്‍ തന്നെയാണ് കളിക്കുന്നത്.
പുരുഷ ടീമില്‍ സയ്‌രാജ് ബഹുതുലെ ബൗളിങ് കോച്ചും മുനിഷ് ബാലി ഫീല്‍ഡിങ് പരിശീലകനുമായിരിക്കും. വനിതാ ടീമില്‍ രജിബ് ദത്ത ബൗളിങ് കോച്ചും ശുഭദീപ് ഘോഷ് ഫീല്‍ഡിങ് പരിശീലകനുമായിരിക്കും.
ചൈനയിലെ ഹാങ്ഷുവില്‍ ഈ മാസം 19 മുതലാണ് ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങള്‍ തുടങ്ങുന്നത്. ഒക്ടോബര്‍ എട്ട് വരെയാണ് മത്സരങ്ങള്‍. ഈ മാസം 27 മുതലാണ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക്് കടന്നു. റാങ്കിങ് അടിസ്ഥാനത്തിലാണ് ഈ നാല് ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നല്‍കിയത്. ശേഷിക്കുന്ന നാല് സ്ഥാനത്തേക്ക് ഗ്രൂപ്പ് പോരാട്ടങ്ങളിലെ വിജയികള്‍ എത്തും. ഇന്ത്യയുടെ ആദ്യ പോരാട്ടം ഒക്ടോബര്‍ മൂന്നിനാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ