ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തോല്‍വിയിൽ നിരാശ; ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയും തമ്മില്‍ വാക്കു തര്‍ക്കം? പാക് ക്രിക്കറ്റില്‍ വിവാദം

എന്നാല്‍ ഇക്കാര്യം പാക് ടീമംഗങ്ങളില്‍ ഒരാള്‍ തള്ളിയതായി പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

കറാച്ചി: ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വിവാദം. താരങ്ങള്‍ തമ്മില്‍ വാക്കു തര്‍ക്കമടക്കമുണ്ടായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ടീം അംഗമായ ഒരു താരം ഇക്കാര്യം തള്ളിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ടീമിന്റെ മൊത്തം പ്രകടനത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം കടുത്ത നിരാശയിലായിരുന്നു. മോശം പ്രകടനത്തില്‍ തനിക്കുള്ള അതൃപ്തി താരം ടീം അംഗങ്ങളെ അറിയിച്ചു. പിന്നാലെ ഇക്കാര്യം പറഞ്ഞ് ബാബറും സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ഇക്കാര്യം പാക് ടീമംഗങ്ങളില്‍ ഒരാള്‍ തള്ളിയതായി പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തോല്‍വി സംബന്ധിച്ച് ഡ്രസിങ് റൂമില്‍ അഭിപ്രായ പ്രകടനങ്ങള്‍ അരങ്ങേറി എന്നത് നേരാണ്. എന്നാല്‍ താരങ്ങള്‍ തമ്മില്‍ ഒരു വാക്കു തര്‍ക്കവും ഉണ്ടായിട്ടില്ല. ടീമിന്റെ പ്രകടനം സംബന്ധിച്ചു ഓരോ താരങ്ങള്‍ക്ക് അവരുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാം. അത്തരമൊരു അന്തരീക്ഷം ഡ്രസിങ് റൂമിലുണ്ടെന്നും താരം വ്യക്തമാക്കി. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമല്ലെന്നും താരം വ്യക്തമാക്കി. 

ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ പ്രകടനം പരമ ദയനീയമായിരുന്നു. ലോക ഒന്നാം നമ്പര്‍ ടീമെന്ന പദവിയുമായി ഏഷ്യാ കപ്പിന് ഇറങ്ങിയ അവര്‍ ആദ്യ മത്സരത്തില്‍ നേപ്പാളിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചും മഴ മുടക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വിറപ്പിച്ചും അവര്‍ മികവ് പുലര്‍ത്തി. എന്നാല്‍ പിന്നീട് ഇന്ത്യയോടും ശ്രീലങ്കയോടും ഏറ്റ കനത്ത തോല്‍വി അവരുടെ വഴിയടച്ചു. 

പിന്നാലെയാണ് വിവാദങ്ങളും തല പൊക്കിയത്. ലോകകപ്പിനൊരുങ്ങുന്ന അവരെ സംബന്ധിച്ചു ഏഷ്യാ കപ്പിലെ പ്രകടനം ആശ്വാസം നല്‍കുന്നതല്ല. അടുത്ത മാസം ആറിനാണ് ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ മത്സരത്തില്‍ നെതര്‍ലെന്‍ഡിനെയാണ് നേരിടുക.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com