അശ്വിന്‍ വീണ്ടും ഏകദിന ടീമില്‍; ആദ്യ രണ്ട് കളിയിൽ രാഹുൽ ക്യാപ്റ്റൻ; ഓസ്‌ട്രേലിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുമെന്നു വിശ്വസിക്കപ്പെടുന്ന വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഏകദിന ടീമില്‍ മടങ്ങിയെത്തിയതാണ് ഏക മാറ്റം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പ് കിരീട നേട്ടത്തിനു ശേഷം ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. പിന്നാലെയാണ് ടീം പ്രഖ്യാപനം. 

ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുമെന്നു വിശ്വസിക്കപ്പെടുന്ന വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഏകദിന ടീമില്‍ മടങ്ങിയെത്തിയതാണ് ഏക മാറ്റം. പതിവു പോലെ മലയാളി താരം സഞ്ജുവിനെ തഴഞ്ഞു. ഏഷ്യാ കപ്പില്‍ ആദ്യമായി ബാറ്റിങിനു അവസരം കിട്ടിയിട്ടും നിര്‍ണായക ബാറ്റിങ് നടത്തേണ്ട സമയത്തും പരാജയപ്പെടുകയും ചെയ്ത സൂര്യകുമാര്‍ യാദവ് ഇത്തവണയും സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട്. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഓസീസുമായി നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ കെഎല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും. ആദ്യ രണ്ട് മത്സരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവര്‍ക്ക് വിശ്രമം അനുവദിക്കും. അവസാന പോരാട്ടത്തില്‍ ഇരുവരും തിരിച്ചെത്തും. 

ഏഷ്യാ കപ്പ് ഫൈനലിനു തൊട്ടു മുന്‍പ് പരിക്കേറ്റ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയും പകരക്കാരനായി ഫൈനല്‍ കളിച്ച വാഷിങ്ടന്‍ സുന്ദറിനേയും ടീമില്‍ നിലനിര്‍ത്തി. 

ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് രോഹിതും കോഹ്‌ലിയും ഇല്ലാത്തതിനാല്‍ ഋതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. ഇരുവരും മൂന്നാം പോരിനുള്ള ടീമില്‍ ഇല്ല. പ്രസിദ്ധ് കൃഷ്ണയും ഈ രണ്ട് മത്സരങ്ങള്‍ക്കുണ്ട്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മഹമ്മദ് സിറാജ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com