തിരുവനന്തപുരം: ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തതിൽ ചർച്ചകൾ ചൂടുപിടിച്ചിരിക്കെ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിനെ ഇത്തവണയും പരിഗണിക്കാത്തതിനെതിരെ ആരാധകർ വൻ പ്രതിഷേധമാണ് നടത്തുന്നത്. വിഷയത്തിൽ മുൻ താരങ്ങളും രംഗത്തെത്തി.
അതിനിടെയാണ് സഞ്ജുവിന്റെ പരോക്ഷ പ്രതികരണം. 'അത് അങ്ങനെയാണ്, മുന്നോട്ടു തന്നെ പോകും'- ഫെയ്സ്ബുക്ക് പേജിലാണ് താരത്തിന്റെ പ്രതികരണം. അതിനു കീഴെ നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
ലോകകപ്പ്, ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ് ടീമുകളിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. സമാന തഴയലാണ് ഇത്തവണയും ഉണ്ടായത്. ഈ മാസം 22 മുതലാണ് ഇന്ത്യ- ഓസ്ട്രേലിയ പരമ്പര. മൂന്ന് മത്സരങ്ങളാണ് കളിക്കുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിലും രാഹുലാണ് ടീമിനെ നയിക്കുന്നത്. ഈ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് തിലക് വര്‍മ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെ ഉള്‍പ്പെടുത്തി. അപ്പോഴും സഞ്ജുവിന്റെ സ്ഥാനം പുറത്തു തന്നെ.
അവസരം കിട്ടുമ്പോള്‍ മുതലാക്കിയാലും ടീമില്‍ സ്ഥിരമായി സ്ഥാനം നല്‍കാതെ ഇങ്ങനെ പ്രതിഭാധനരായ താരങ്ങളെ മാറ്റി നിര്‍ത്തുന്ന ബിസിസിഐ നടപടിയാണ് മുന്‍ താരങ്ങളടക്കം ചോദ്യം ചെയ്യുന്നത്. ഏഷ്യാ കപ്പില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിട്ടും നിര്‍ണായക ഘട്ടത്തില്‍ അതു മുതലാക്കാതെ വിക്കറ്റ് കളഞ്ഞു കുളിച്ച സൂര്യകുമാര്‍ യാദവിന്റെ സ്ഥാനത്തിനു ഇപ്പോഴും ഒരു ഇളക്കം സംഭവിച്ചില്ല എന്നതും കാണേണ്ടതുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ