മ്യൂണിക്ക്: ഹാരി കെയ്ന്‍ ഹാട്രിക്ക് ഗോളുകള്‍ വലയിലാക്കിയ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനു സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ തകര്‍പ്പന്‍ ജയം. വിഎഫ്എല്‍ ബോച്ചുമിനെ അവര്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞു. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയും കെയ്ന്‍ മത്സരത്തില്‍ വെട്ടിത്തിളങ്ങി.
ടോട്ടനം ഹോട്‌സ്പറില്‍ നിന്നു ഇത്തവണ ബയേണിലെത്തിയ കെയ്ന്‍ ബുണ്ടസ് ലീഗയില്‍ സ്വന്തമാക്കുന്ന ആദ്യ ഹാട്രിക്കാണ്. ബാവേറിയന്‍സിനായുള്ള ആദ്യ ഹാട്രിക്കും ഇതുതന്നെ. ജര്‍മനിയില്‍ ഹാട്രിക്ക് ഗോള്‍ നേടുന്ന നാലാമത്തെ മാത്രം ഇംഗ്ലീഷ് താരമെന്ന നേട്ടവും കെയ്ന്‍ സ്വന്തമാക്കി.
മറ്റൊരു അപൂർവതയും ഈ മികവിനുണ്ട്. ബയേണിനായി ഒരു താരം ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്നു ഏഴ് ബുണ്ടസ് ലീഗ ഗോളുകൾ നേടുന്നത് ഇതാദ്യമാണ്. ബയേണിനായി ബുണ്ടസ് ലീഗയിൽ താരം അഞ്ച് മത്സരങ്ങളിൽ ഏഴ് ഗോളുകൾ നേടി. മൂന്ന് അസിസ്റ്റുകളും നടത്തി.
മത്സര ശേഷം ബോച്ചും അവരുടെ സാമൂഹിക മാധ്യമ പേജിൽ സ്കോർ ബോർഡ് പോസ്റ്റ് ചെയ്ത് കുറിച്ചത് ഈ വാചകമായിരുന്നു. 'ശരി, അതു സംഭവിച്ചിരിക്കുന്നു'- എന്നായിരുന്നു.
എറിക്ക് മാക്‌സിം ചൗപോ മോട്ടിങാണ് ഗോളടി തുടങ്ങിയത്. കളിയുടെ നാലാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 12, 54, 88 മിനിറ്റുകളിലാണ് കെയ്ന്‍ ഗോളുകള്‍ നേടിയത്. 29ാം മിനിറ്റില്‍ മത്യാസ് ഡിലിറ്റ്, 38ാം മിനിറ്റില്‍ ലിറോയ് സനെ, 81ല്‍ മത്യാസ് ടെല്ലും പട്ടിക തികച്ചു.
ജയത്തോടെ ബയേണ്‍ ഒന്നാം സ്ഥാനത്ത്. ഗോള്‍ വ്യത്യാസം 14 ആക്കി മാറ്റാനും അവര്‍ക്കായി.
കളിയില്‍ ബയേണിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. പതിവ് ടാക്റ്റിക്‌സില്‍ നിന്നുള്ള മാറ്റവുമായാണ് ടുക്കല്‍ ടീമിനെ ഇറക്കിയത്. മുന്നേറ്റത്തില്‍ കെയ്‌നിനേയും മോട്ടിങിനേയും വിന്യസിച്ചു. അതു തുടക്കത്തില്‍ തന്നെ ക്ലിക്കാകുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ