ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. സംസ്ഥാനത്ത് മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വരാന്‍ പോകുന്നത്. കാണ്‍പുര്‍, ലഖ്‌നൗ എന്നിവിടങ്ങളില്‍ നേരത്തെ സ്റ്റേഡിയങ്ങളുണ്ട്. 2025 ഓടെ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ നായകന്‍മാരും ലോകകപ്പ് ജേതാക്കളുമായ സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, രവി ശാസ്ത്രി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരും പങ്കെടുത്തു. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരും ചടങ്ങിലുണ്ടായിരുന്നു. മോദിക്ക് സച്ചിൻ നമോ എന്നെഴുതിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സിയും സമ്മാനിച്ചു.
വാരാണസിയുടെ സാംസ്‌കാരിക പൈതൃകവും ശിവ ഭഗവാനുമായി ബന്ധപ്പെട്ട ഘടകങ്ങളും ഉള്‍ച്ചേര്‍ന്നാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള താഴികക്കുടങ്ങളും ത്രിശൂലത്തിന്റെ ആകൃതിയില്‍ ഫ്‌ളെഡ്‌ലിറ്റുകളും വാരാണസിയിലെ ഘാട്ടുകളുടെ പടികളോടു സാമ്യമുള്ള ഗാലറിയുമായിരിക്കും സ്‌റ്റേഡിയത്തിനു.
30,000 പേരെ ഉള്‍ക്കൊള്ളുന്നതായിരിക്കും സ്റ്റേഡിയം. ഏഴ് പിച്ചുകളും പ്രാക്ടീസ് നെറ്റ്‌സുകളും ഉണ്ട്. ഒപ്പം കമന്റേറ്റേഴ്‌സ് ബോക്‌സ്, മീഡിയ സെന്റര്‍, താരങ്ങള്‍ക്കായി വലിയ സൗകര്യങ്ങളുള്ള ഹോസ്റ്റലും ഇതിനോടനുബന്ധമായി ഉണ്ടാകും. 451 കോടിയാണ് നിര്‍മാണ ചെലവ്. 121 കോടി രൂപ യുപി സര്‍ക്കാര്‍ നല്‍കും. ബിസിസിഐ 330 കോടിയും ചെലവഴിക്കും.
പൂര്‍വാഞ്ചല്‍ മേഖലയില്‍ നിന്നു വളര്‍ന്നു വരുന്ന യുവ താരങ്ങള്‍ക്ക് അനുഗ്രഹമാണ് പുതിയ സ്റ്റേഡിയമെന്നു മോദി പറഞ്ഞു. ക്രിക്കറ്റിലേക്ക് പുതിയ രാജ്യങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന കാലമാണ്. ലോകത്തെ മുഴുവന്‍ ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ