ടീം 3-0ത്തിനു പിന്നിലായി; ഗ്രൗണ്ടിലേക്ക് പടക്കമെറിഞ്ഞ് ഭീതി പരത്തി ആരാധകര്‍, വന്‍ സംഘര്‍ഷം; ഡച്ച് ലീഗില്‍ നാടകീയ സംഭവങ്ങള്‍

ആംസ്റ്റര്‍ഡാം ക്ലബായ അയാക്‌സും റോട്ടര്‍ഡാം ക്ലബായ ഫെയനൂര്‍ദും തമ്മിലുള്ള ദി ക്ലാസിക്ക് എന്നറിയപ്പെടുന്ന ചിരവൈരി പോരാട്ടമാണ് ആക്രമണത്തില്‍ കലാശിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആംസ്റ്റര്‍ഡാം: ഡച്ച് ഫുട്‌ബോള്‍ ലീഗില്‍ അയാക്‌സ് ആംസ്റ്റര്‍ഡാം ഫെയനൂര്‍ദ് പോരാട്ടം ആരാധകരുടെ ആക്രമണത്തെ തുടര്‍ന്നു നിര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ആരാധകര്‍ അക്രമാസക്തരായത്. ഇതോടെ മത്സരം നിര്‍ത്തിവച്ചു. സംഭവത്തിന്റെ തുടര്‍ നടപടികള്‍ വന്ന ശേഷമായിരിക്കും മത്സരം വീണ്ടും നടത്തുന്നതു സംബന്ധിച്ചു തീരുമാനം. കാണികളുടെ പെരുമാറ്റം ക്ലബിനേയും ബാധിക്കും. 

ആംസ്റ്റര്‍ഡാം ക്ലബായ അയാക്‌സും റോട്ടര്‍ഡാം ക്ലബായ ഫെയനൂര്‍ദും തമ്മിലുള്ള ദി ക്ലാസിക്ക് എന്നറിയപ്പെടുന്ന ചിരവൈരി പോരാട്ടമാണ് ആക്രമണത്തില്‍ കലാശിച്ചത്. സീസണിയില്‍ അയാക്‌സ് മോശം ഫോമിലാണ് കളിക്കുന്നത്. ഫെയനൂര്‍ദ് ഭേദപ്പെട്ട മുന്നേറ്റമാണ് നടത്തുന്നത്. ഇതാണ് അയാക്‌സ് ആരാധകരെ ചൊടിപ്പിച്ചത്. 

സ്വന്തം തട്ടകത്തില്‍ അയാക്‌സിന്റെ മോശം പ്രകടനമാണ് ആരാധകരുടെ സമനില തെറ്റിച്ചത്. മത്സരത്തില്‍ ടീം 0-2 എന്ന നിലയിലേക്ക് പതിച്ചതോടെ ആരാധകര്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വലിച്ചെറിഞ്ഞു. പിന്നാലെ ടീം 0-3 എന്ന നിലയിലേക്ക് വീണതോടെ ഗ്രൗണ്ടിലേക്ക് പടക്കം കത്തിച്ചെറിഞ്ഞു. 

രണ്ടാം പകുതി തുടങ്ങി 56ാം മിനിറ്റില്‍ റഫറി കളി അവസാനിപ്പിച്ചു. അതിനിടെ ചില ആരാധകര്‍ സ്റ്റേഡിയത്തിലും നാശനഷ്ടങ്ങള്‍ വരുത്തി. പൊലീസ് എത്തി കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. 

ഫയനൂര്‍ദ് ക്ലബിന്റെ താരങ്ങളേയും സ്റ്റാഫുകളേയും അല്‍പ്പ നേരം അവരുടെ ഡ്രസിങ് റൂമില്‍ തന്നെ നിര്‍ത്തി. പിന്നീട് ആക്രമണങ്ങള്‍ക്ക് ശമനം വന്നതിനു ശേഷമാണ് ടീമിനെ ഇവിടെ നിന്നു മാറ്റിയത്. 


ആരാധകരുടെ നടപടിയില്‍ അയാക്‌സ് ക്ലബ് വിയോജന കുറിപ്പുമായി രംഗത്തെത്തി. ഇത്തരത്തിലുള്ള സമീപനങ്ങളെ ക്ലബ് പ്രോത്സാഹിപ്പിക്കുന്നില്ല. ഇതല്ല അയാക്‌സ് ക്ലബിന്റെ സംസ്‌കാരമെന്നും ടീം വ്യക്തമാക്കി. 

നിലവില്‍ നാല് മത്സരങ്ങളില്‍ നിന്നു ഒരു ജയം മാത്രമാണ് സീസണില്‍ അയാക്‌സിനുള്ളത്. 13ാം സ്ഥാനത്താണ് അവര്‍. 36 തവണ ഡച്ച് ലീഗില്‍ കിരീടം സ്വന്തമാക്കിയ ടീമാണ് അയാക്‌സ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com