കേപ് ടൗൺ: വനിതാ ടി20 ലോക ചാമ്പ്യൻമാരെ ഇന്ന് അറിയാം. ലോകകപ്പിന്റെ ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നേരിടും. സെമിയിൽ ഇന്ത്യയെ കീഴടക്കിയാണ് തുടർച്ചയായി ഏഴാം തവണയും ഓസ്ട്രേലിയ ഫൈനലിലേക്ക് കടന്നത്. അഞ്ച് തവണ കിരീടം നേടിയ അവർ ആറാം കിരീടമാണ് ഏഴാം ഫൈനൽ പ്രവേശത്തിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലാദ്യമായുള്ള ലോകകപ്പ് ഫൈനൽ പ്രവേശം. സ്വന്തം നാട്ടിൽ കന്നി ലോക കിരീടമാണ് അവരുടെ ലക്ഷ്യം.
ടി20 വനിതാ ലോകകപ്പിന്റെ എട്ടാം പതിപ്പാണ് ഇത്. 2010, 12, 14, 18, 20 വർഷങ്ങളിലാണ് ഓസീസ് നേരത്തെ കിരീടം സ്വന്തമാക്കിയത്.
കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ന് വൈകീട്ട് 6.30നാണ് ഫൈനൽ മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം കാണാം.
ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെയാണ് ഓസീസ് വനിതകളുടെ ഫൈനലിലേക്കുള്ള വരവ്. ഗ്രൂപ്പ് എ ചാമ്പ്യൻമാരായാണ് അവർ സെമിയിലേക്ക് കടന്നത്. ക്യാപ്റ്റൻ മെഗ് ലാന്നിങ്, അലിസ ഹീലി, ബെത്ത് മൂണി തുടങ്ങിയ മികച്ച താരങ്ങൾ ടൂർണമെന്റിൽ മിന്നും ഫോമിലാണ്. ഓൾറൗണ്ടർ ആഷ്ലി ഗാർഡ്നർ, പേസ് ബൗളർ മെഗാൻ ഷൂട്ട് എന്നിവരും മികവിൽ തന്നെ.
ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ ജയിച്ച ദക്ഷിണാഫ്രിക്ക രണ്ടെണ്ണം തോറ്റു. ബൗളിങാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. പേസർമാരായ ഷബ്നിം ഇസ്മായിൽ, അയബോംഗ ഖാക്ക എന്നിവർ സെമിയിലെ മികവ് ഫൈനലിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബാറ്റിങ്ങിൽ ഓപ്പണർമാരായ ലോഹ വോഹ്‌വാർദ്– തസ്മിൻ ബ്രിറ്റ്സ് സഖ്യം ഫോമിലാണ്. ഓൾറൗണ്ടർ മരിസാൻ ക്യാപ് അഞ്ച് കളികളിലായി ഏഴ് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ