ലിസ്ബൺ: ഫുട്‌ബോള്‍ മത്സരത്തില്‍ റഫറി കാര്‍ഡ് ഉയര്‍ത്തി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുക, യെല്ലോ കാര്‍ഡും റെഡ് കാര്‍ഡുമായിരിക്കും. കളിക്കളത്തില്‍ മാന്യമായ ഇടപെടല്‍ സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് വൈറ്റ് കാര്‍ഡ് അവതരിപ്പിച്ച് വ്യത്യസ്തമായിരിക്കുകയാണ് പോര്‍ച്ചുഗല്‍ .
പരീക്ഷണാടിസ്ഥാനത്തില്‍ ലീഗ് മത്സരത്തിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്റെ മാര്‍ഗനിര്‍ദേശത്തോടെയാണ് ലീഗ് മത്സരത്തില്‍ ഇത് കൊണ്ടുവന്നത്. ബെന്‍ഫിക്കയും സ്‌പോര്‍ടിങ്ങും ലിസ്ബണും തമ്മിലുള്ള വുമണ്‍സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് റഫറി ആദ്യമായി ഇത് പ്രയോഗിച്ചത്.
ജനുവരി 21നാണ് മത്സരം നടന്നത്. ബെന്‍ഫിക്കയുടെ മെഡിക്കല്‍ സ്റ്റാഫിന് നേരെയാണ് കാര്‍ഡ് ഉയര്‍ത്തിയത്. മത്സരത്തിനിടെ കുഴഞ്ഞുവീണ ആരാധകന് അടിയന്തര വൈദ്യസഹായം നല്‍കാന്‍ ഓടിയെത്തിയ ബെന്‍ഫിക്കയുടെ മെഡിക്കല്‍ സ്റ്റാഫിന് നേരെയാണ് കാര്‍ഡ് കാണിച്ചത്. ആദരവിന്റെ ഭാഗമായാണ് കാര്‍ഡ് ഉയര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മത്സരത്തില്‍ ബെന്‍ഫിക്ക എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിട്ടുനില്‍ക്കുമ്പോള്‍ പോര്‍ച്ചുഗീസ് റഫറി കാതറീന ക്യാമ്പോസ് ആണ് വൈറ്റ് കാര്‍ഡ് ആദ്യമായി ഉയര്‍ത്തിയത്. കളിയില്‍ മാന്യമായ ഇടപെടല്‍ ഉറപ്പുവരുത്താനാണ് വൈറ്റ് കാര്‍ഡ് അവതരിപ്പിച്ചത്.
കളിക്കാരുടെ അനാവശ്യമായ എതിര്‍പ്പ് മറികടക്കുന്നതിന് വേണ്ടിയുമാണ് പുതിയ സമ്പ്രദായം എന്നാണ് റിപ്പോര്‍ട്ടുകള്‍. റഫറിയെ ഒരുപരിധിയില്‍ കൂടുതല്‍ ചലഞ്ച് ചെയ്താല്‍ റഫറിക്ക് വൈറ്റ് കാര്‍ഡ് ഉയര്‍ത്താം. വൈറ്റ് കാര്‍ഡ് ഉയര്‍ത്തിയാല്‍ ആരെ ലക്ഷ്യമാക്കിയാണ് കാര്‍ഡ് ഉയര്‍ത്തിയത്, ആ താരം കളിക്കളം വിട്ട് പുറത്തുപോകണമെന്ന് മുന്‍ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനി പറയുന്നു. പത്തുമിനിറ്റ് നേരമാണ് ഇത്തരത്തില്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത്. ഫീല്‍ഡ് ഹോക്കിയിലും സമാനമായ രീതിയുണ്ട്. റഫറിയെ അനാവശ്യമായി ചലഞ്ച് ചെയ്യുന്ന രീതി അവസാനിപ്പിക്കുന്നതിനാണ് വൈറ്റ് കാര്‍ഡ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ