103, 95, 85, 55! അഞ്ചില്‍, നാലിലും കത്തുന്ന ഫോം; ബാറ്റിങിൽ കോഹ്‍ലിയുടെ 'സിംഹ ഗർജ്ജനം!'
ധരംശാല: ചരിത്ര നേട്ടത്തിന് അഞ്ച് റണ്‍സ് അകലെ വീണെങ്കിലും ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി മുന്നില്‍. 354 റണ്‍സുകള്‍ നേടിയാണ് താരം കുതിക്കുന്നത്. രണ്ട് ഇന്നിങ്‌സുകള്‍ താരം പുറത്താകാതെ നിന്നു.
അഞ്ച് കളികളില്‍ അഞ്ച് ഇന്നിങ്‌സുകളും ബാറ്റ് ചെയ്ത കോഹ്‌ലി മൂന്ന് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടി. ബംഗ്ലാദേശിനെതിരെ നേടിയ 103 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. തന്റെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയവും സിക്‌സറിലൂടെ സ്വന്തമാക്കി കോഹ്‍ലി പുറത്താകാതെ നിന്നു.
അഞ്ചില്‍ അഞ്ചും കളിച്ച് 311 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തും. ഒരോ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമാണ് രോഹിതിനു. പാക് താരം മുഹമ്മദ് റിസ്വാനാണ് മൂന്നാം സ്ഥാനത്ത്. താരം നാല് ഇന്നിങ്‌സുകള്‍ കളിച്ച് ഓരോ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമായി 294 റണ്‍സ് നേടി.
ഓസ്‌ട്രേലിയക്കെതിരെ 85 റണ്‍സും അഫ്ഗാനിസ്ഥാനെതിരെ 55 റണ്‍സും ന്യൂസിലന്‍ഡിനെതിരെ 95 റണ്‍സും കോഹ്‌ലി നേടി. ന്യൂസിലന്‍ഡിനെതിരെ കോഹ്‌ലി ചരിത്ര സെഞ്ച്വറിയുടെ വക്കില്‍ മടങ്ങിയത് ആരാധകരെ നിരാശയിലാഴ്ത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിനത്തിലെ 49 സെഞ്ച്വറികളുടെ റെക്കോര്‍ഡിനൊപ്പം കോഹ്‌ലിക്ക് എത്താനുള്ള അവസരമാണ് നഷ്ടമായത്.
ബംഗ്ലാദേശിനെതിരെ അദ്ദേഹം നേടിയത് ഏകദിനത്തിലെ 48ാം സെഞ്ച്വറിയായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി കോഹ്‌ലിക്ക് ആകെ 78 ശതകങ്ങള്‍.
ലോകകപ്പില്‍ പാകിസ്ഥാനെതിരെ മാത്രമാണ് കോഹ്‌ലി കുറഞ്ഞ സ്‌കോറില്‍ മടങ്ങിയത്. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 16 റണ്‍സില്‍ കോഹ്‌ലി പുറത്തായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ