ബംഗളൂരു: ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പൊളിച്ചെഴുത്തു നടന്ന പോരാട്ടം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പോരാട്ടത്തെ ഒറ്റ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. നിരവധി റെക്കോര്‍ഡുകളാണ് മത്സരത്തില്‍ പിറന്നത്.
* സണ്‍ റൈസേഴ്‌സ് നേടിയ മൂന്ന് വിക്കറ്റിന് 287 റണ്‍സ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. സ്വന്തം റെക്കോർഡ‍് തന്നെ. അവർ ദിവസങ്ങള്‍ക്ക് മുന്‍പ് മുംബൈ ഇന്ത്യന്‍സിനെ നേരിട്ടപ്പോള്‍ അടിച്ചെടുത്ത മൂന്നിന് 277 റണ്‍സായിരുന്നു ഇതുവരെ മുന്നില്‍.
* ആര്‍സിബിയും എസ്ആര്‍ച്ചും ചേര്‍ന്നു എടുത്തത് 549 റണ്‍സ്. ഇതും റെക്കോര്‍ഡ്. ടി20 ചരിത്രത്തില്‍ ഒറ്റ മത്സരത്തില്‍ ഇത്രയും റണ്‍സ് പിറക്കുന്നത് ആദ്യം. നേരത്തെ എസ്ആര്‍എച് മുംബൈ മത്സരത്തില്‍ പിറന്ന 523 റണ്‍സ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ റെക്കോര്‍ഡായി തിരുത്തപ്പെട്ടു.
* ഒരു ഐപിഎല്‍ പോരില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന ടീമായി എസ്ആര്‍എച് മാറി. 22 സിക്‌സുകളാണ് ഹൈദരാബാദ് അടിച്ചത്. ആര്‍സിബി പുനെ വാരിയേഴ്‌സിനെതിരെ 2013ല്‍ നേടിയ 21 സിക്‌സുകളുടെ റെക്കോര്‍ഡാണ് വഴി മാറിയത്.
* എസ്ആര്‍എച്, ആര്‍സിബി താരങ്ങളെല്ലാം ചേര്‍ന്ന് പറത്തിയത് 38 സിക്‌സുകള്‍. ഇതും റെക്കോര്‍ഡാണ്. ഹൈദരാബാദും മുംബൈയും തമ്മിലുള്ള പോരിലും പിറന്നത് 38 സിക്‌സുകള്‍. ഈ റെക്കോര്‍ഡിനൊപ്പമാണ് ഇന്നലത്തെ സിക്‌സ് പ്രകടനവും എത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
* എസ്ആര്‍എച്, ആര്‍സിബി താരങ്ങളെല്ലാം ചേര്‍ന്ന് മൊത്തം 81 ബൗണ്ടറികളാണ് (സിക്‌സും ഫോറും) അടിച്ചത്. ഇതും റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി. 2023ല്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പോരാട്ടത്തില്‍ 81 ബൗണ്ടറികള്‍ പിറന്നിരുന്നു. ഈ റെക്കോര്‍ഡിനൊപ്പമാണ് ഇന്നലത്തെ പോരാട്ടത്തിലെ പ്രകടനങ്ങളും സ്ഥാനം പിടിച്ചത്.
* ടി20 ചരിത്രത്തില്‍ ഒരു ടീം ചെയ്‌സ് ചെയ്ത് തോല്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ് ഇനി ആര്‍സിബിക്ക്. ഇന്നലെ ഏഴിന് 262 റണ്‍സാണ് ആര്‍സിബി നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ അഞ്ചിന് 258 റണ്‍സാണ് വഴി മാറിയത്.
* ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ 250നു മുകളില്‍ സ്‌കോര്‍ നേടുന്ന ആദ്യ ടീമായി ഹൈദരാബാദ് മാറി. പിന്നാലെ ആര്‍സിബിയും ഈ റെക്കോര്‍ഡ് പട്ടികയില്‍ സ്ഥാനം നേടി.
* ഒരു ടി20 മത്സരത്തില്‍ തന്നെ ഒരു ടീമിലെ നാല് ബൗളര്‍മാര്‍ 50നു മുകളില്‍ റണ്‍സ് വഴങ്ങുന്നതും ചരിത്രത്തില്‍ ആദ്യം. റീസ് ടോപ്‌ലി (68), യഷ് ദയാല്‍ (51), ലോക്കി ഫെര്‍ഗൂസന്‍ (52), വിജയ്കുമാര്‍ വൈശാഖ് (64).
* മത്സരത്തില്‍ 50നു മുകളില്‍ റണ്‍സ് കൂട്ടുകെട്ടുകള്‍ ഏഴെണ്ണം പിറന്നു. ഒരു ടി20 മത്സരത്തില്‍ ഇത്രയും പാര്‍ട്ണര്‍ഷിപ്പുകള്‍ പിറക്കുന്നതും ചരിത്രത്തില്‍ ആദ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ