ഹരാരെ: സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഗയ് വിറ്റാൽ പുലിയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതരമായി രക്ഷപ്പെട്ടു. സിംബാവയിലെ ബഫല്ലോ റേഞ്ചിൽ വച്ചാണ് താരം പുലിയുടെ ആക്രമണത്തിന് ഇരയായത്. എയർ ലിഫ്റ്റ് ചെയ്ത് ഹരാരെയിലെത്തിച്ച വിറ്റാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായാണു വിവരം.
ഗയ് വിറ്റാലിന്റെ ഭാര്യ ഹന്ന സ്റ്റൂക്സ് വിറ്റാൽ ആശുപത്രിയിൽ നിന്നുള്ള താരത്തിന്റെ ചിത്രം പുറത്തുവിട്ടു. തലയ്ക്കും കൈകൾക്കുമാണ് പരിക്കേറ്റത്. താരത്തിന് ഒരുപാട് രക്തം നഷ്ടപ്പെട്ടതായും ഹമ്മ വ്യക്തമാക്കി. ഗയ് വിറ്റാലിന്റെ വളർത്തുനായ ചിക്കാരയാണ് പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ചത്. ചിക്കാരയ്ക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ ട്രക്കിങ്ങിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിംബാബ്‍വെയിലെ ഹുമാനിയിൽ സഫാരി ബിസിനസ് നടത്തുകയാണ് വിറ്റാൽ. ഇത് ആദ്യമായല്ല സിംബാവെ ക്രിക്കറ്റ് താരം വന്യ ജീവികളുമായി ഏറ്റുമുട്ടേണ്ടതായി വരുന്നത്. 2013ൽ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയിൽനിന്ന് ഭീമൻ മുതലയെ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. മുതലയുണ്ടെന്നറിയാതെ വിറ്റാൽ രാത്രി കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. അടുത്ത ദിവസം വീട്ടു ജോലിക്കാരിയാണ് മുതലയെ കണ്ടെത്തിയത്.
സിംബാബ്‍വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഗയ് വിറ്റാൽ. 2003ലാണ് ദേശീയ ടീമിനായി ഒടുവിൽ കളിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ