നിലനിര്‍ത്താന്‍ ഇന്ത്യ, നാലാം കിരീടം തേടി ഓസീസ്; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് 'ഗ്രാന്‍ഡ് ഫിനാലെ' നാളെ

ദക്ഷിണാഫ്രിക്കയിലെ ബെനോനി സഹാറ പാര്‍ക്ക് വില്ലോമൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍
ഇന്ത്യന്‍ അണ്ടര്‍ 19 ടീം
ഇന്ത്യന്‍ അണ്ടര്‍ 19 ടീംട്വിറ്റര്‍

ജൊഹന്നാസ്ബര്‍ഗ്: ചേട്ടന്‍മാര്‍ മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഓസ്‌ട്രേലിയക്ക് മുന്നില്‍ കൈവിട്ട ലോക കിരീടം അനിയന്‍മാര്‍ നിലനിര്‍ത്തുമോ? ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അണ്ടര്‍ 19 ഏകദിന ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ നാളെ അരങ്ങേറും.

ദക്ഷിണാഫ്രിക്കയിലെ ബെനോനിയിലുള്ള സഹാറ പാര്‍ക്ക് വില്ലോമൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ലോക കിരീടത്തിനായുള്ള കലാശപ്പോര്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. ഓസ്‌ട്രേലിയ നാലാം കിരീടത്തിനാണ് കോപ്പുകൂട്ടുന്നത്.

ബംഗ്ലാദേശിനെതിരായ ആദ്യ പോരാട്ടം 84 റണ്‍സില്‍ ജയിച്ചാണ് ഇന്ത്യ തുടങ്ങിയത്. പിന്നീട് അയര്‍ലന്‍ഡിനെതിരെ കൂറ്റന്‍ ജയം. 201 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. അടുത്ത മത്സരത്തിലും സമാന മാര്‍ജിനില്‍ അമേരിക്കയെ വീഴ്ത്തി. ന്യൂസിലന്‍ഡിനെതിരെയാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ വിജയം ഇന്ത്യ നേടിയത്. 214 റണ്‍സിന്റെ ജയം. തൊട്ടടുത്ത കളിയില്‍ നേപ്പാളിനെ 132 റണ്‍സിനും ഇന്ത്യ വീഴ്ത്തി. സെമി വിജയം രണ്ട് വിക്കറ്റിനായിരുന്നു.

ഇന്ത്യന്‍ അണ്ടര്‍ 19 ടീം
നോ ബോള്‍, ഹിറ്റ് വിക്കറ്റ്, സിക്‌സ്! ഒറ്റ പന്തില്‍ സംഭവിച്ചത് (വീഡിയോ)

അഞ്ച് തവണ ലോക കിരീടം നേടിയ ഇന്ത്യയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ട്രോഫി കൈവശം വച്ചിരിക്കുന്നവര്‍. പാകിസ്ഥാന്‍ രണ്ട് തവണ കിരീടം നേടി. ജയിച്ചാല്‍ ഇന്ത്യക്ക് ആറാം കിരീടമാവും. 2000, 08, 12, 18, 22 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ കിരീട നേട്ടം. മൂന്ന് തവണ ഇന്ത്യ രണ്ടാം സ്ഥാനത്തും എത്തി.

2012, 2018 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് ഇന്ത്യയും ഓസ്‌ട്രേലിയയും അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനല്‍ പോരിനിറങ്ങിയത്. രണ്ട് തവണയും കിരീടം ഇന്ത്യക്കായിരുന്നു. ഈ കണക്കും ഓസീസിനു തീര്‍ക്കാനുണ്ട്.

അപരാജിതരായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലിലേക്ക് കടന്നത്. സെമിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയേയും ഓസ്‌ട്രേലിയ പാകിസ്ഥാനേയും പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com