ടി20 ലോകകപ്പ്, ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍, ഓസീസ് പിച്ചുകള്‍... 2024ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മുന്നിലെ കടമ്പകള്‍

കരിയറിന്റെ അവസാന ട്രാക്കിലേക്ക് കയറി ഓട്ടം തുടരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ തങ്ങളുടെ അവസാന ടി20 ലോകകപ്പിനൊരുങ്ങുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2023നു വിട പറയുന്നത് മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തോടെയാണ്. പുതുവര്‍ഷം പിറന്നു. ഇന്ത്യന്‍ ടീമിനു ഈ വര്‍ഷം മൂന്ന് നിര്‍ണായക പോരാട്ടങ്ങളാണ് മുന്നില്‍. 

കരിയറിന്റെ അവസാന ട്രാക്കിലേക്ക് കയറി ഓട്ടം തുടരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ തങ്ങളുടെ അവസാന ടി20 ലോകകപ്പിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം നഷ്ടമായ ഏകദിന ലോക കിരീടത്തിനു പകരം ടി20 ലോകകപ്പ് നേടുകയാണ് മുന്നിലുള്ള വലിയ കടമ്പ.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഈ വര്‍ഷത്തെ ആദ്യ വെല്ലുവിളി. ഈ വര്‍ഷം അവസാനം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് ടെസ്റ്റ് പരമ്പര കളിക്കാനായി പറക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയെ വര്‍ഷാവസാനം കാത്തിരിക്കുന്നത്. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്

ഈ വര്‍ഷം ആദ്യമാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര. ഇന്ത്യന്‍ പര്യടനത്തിനായി എത്തുന്ന ഇംഗ്ലണ്ട് ഇവിടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്. ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടെസ്റ്റ് സംഘം ബാസ് ബോള്‍ പരീക്ഷണം ഇന്ത്യയിലും ആവര്‍ത്തിക്കുമെന്നു വ്യക്തമാക്കിയാണ് എത്തുന്നത്. 

ഈ മാസം 25 മുതല്‍ 29 വരെ ഹൈദരാബാദിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം പോരാട്ടം ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്ത്. മൂന്നാം പോരാട്ടം ഫെബ്രുവരി 15 മുതല്‍ 19 വരെ രാജ്‌കോട്ടില്‍. നാലാം മത്സരം ഫെബ്രുവരി 23 മുതല്‍ 27 വരെ റാഞ്ചിയില്‍. അവസാന ടെസ്റ്റ് ധരംശാലയില്‍. മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയാണ് പോരാട്ടം. 

ടി20 ലോകകപ്പ്

അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായി അരങ്ങേറുന്ന ടി20 ലോകകപ്പാണ് പ്രതീക്ഷയോടെ ഇന്ത്യ നോക്കുന്ന പോരാട്ടം. ജൂണിലാണ് പോരാട്ടം. ലോകകപ്പിനു മുന്‍പ് മൂന്ന് ടി20 പോരാട്ടം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ലോകകപ്പിനു മുന്‍പ് ഐപിഎല്‍ നടക്കുന്നതിനാല്‍ നിരവധി താരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാനുള്ള അവസരമുണ്ട്. 

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി 

വര്‍ഷാവസാനം ഇന്ത്യയെ കാത്തിരിക്കുന്ന കടുത്ത വെല്ലുവിളി. നേരത്തെ നടന്ന രണ്ട് ഓസീസ് പര്യടനങ്ങളിലും ചരിത്ര ടെസ്റ്റ് പരമ്പര നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്. അത് ആവര്‍ത്തിക്കുക എന്ന കടുത്ത വെല്ലുവിളിയാണ് മുന്നില്‍. 2018-19 കാലത്ത് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലും 2020-21 കാലത്ത് അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയിലുമാണ് ചരിത്രമെഴുതിയ നേട്ടങ്ങള്‍. 

20202-21ല്‍ ഹീറോയായി മാറിയ ഋഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തുമെന്നു ഏതാണ്ട് ഉറപ്പാണ്. ഓസീസ് മണ്ണില്‍ പരമ്പര നേടി ചരിത്രത്തില്‍ തന്റെ പേരും എഴുതി ചേര്‍ക്കാന്‍ രോഹിത് ശര്‍മയ്ക്ക് കിട്ടുന്ന അവസരം കൂടിയാണ് പരമ്പര.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com